മഴക്കാലപൂർവ ശുചീകരണം; വിതണ്ഡാവാദവുമായി മന്ത്രി
Wednesday, June 12, 2024 1:27 AM IST
തിരുവനന്തപുരം: കാലവർഷത്തിനു മുൻപു നടക്കേണ്ട മഴക്കാലപൂർവ ശുചീകരണം തടഞ്ഞതു തെരഞ്ഞെടുപ്പു കമ്മീഷനെന്ന വിചിത്ര വാദവുമായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ.
സംസ്ഥാനത്തു മഴക്കാലപൂർവ ശുചീകരണം നടത്താതിരുന്നതിനാലാണ് വേനൽ മഴയിൽ പോലും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറാൻ ഇടയായതെന്ന ഉമാ തോമസിന്റെ ശ്രദ്ധക്ഷണിക്കലിലെ പരാമർശത്തിനു മറുപടി പറയവേയാണ് മഴക്കാലപൂർവ ശുചീകരണം തടസപ്പെടാൻ കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന വാദവുമായി മന്ത്രി രംഗത്ത് എത്തിയത്.
ഏപ്രിൽ മാസത്തിലാണ് സംസ്ഥാനത്ത് ഓടകളും കാനകളും മറ്റും വൃത്തിയാക്കുന്നത് അടക്കമുള്ള മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നു മന്ത്രി പറഞ്ഞു.
എന്നാൽ, ഏപ്രിലിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുകയായിരുന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ സംസ്ഥാനതല അവലോകനയോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചെങ്കിലും മന്ത്രിമാർക്ക് ചുമതലയുള്ള ജില്ലകളിൽ യോഗം വിളിച്ചുചേർക്കാനോ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാനോ കഴിഞ്ഞില്ല.
കൊച്ചി കോർപറേഷന്റെ ചില പ്രദേശങ്ങളിലെയും തൃക്കാക്കര നഗരസഭയിലെയും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയത് സാധാരണ വേനൽമഴ മൂലമല്ല. മേഘവിസ്ഫോടനത്തെ തുടർന്നാണ് ഇവിടം വെള്ളക്കെട്ടിലായത്.
ടണ്‍ കണക്കിനു മാലിന്യങ്ങൾ കാനകളിലും മറ്റും വന്നിടിയുന്നത് വെള്ളക്കെട്ടിന് ഇടയാക്കുന്നുണ്ട്. നാട്ടുകാരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നു ഹൈക്കോടതി നിർദേശിച്ച കാര്യവും മന്ത്രി ഓർമിപ്പിച്ചു.