മലബാറിലെ പ്ലസ് വണ്‍ സീറ്റ് കുറവ്: പ്രതിപക്ഷം നിയമസഭ വിട്ടു
Wednesday, June 12, 2024 1:27 AM IST
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം വടക്കൻ ജില്ലകളിൽ സീറ്റ് കുറവു പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. അതേസമയം, പിണറായി സർക്കാരിന് വിദ്യാഭ്യാസം മുൻഗണനാ വിഷയം അല്ലെന്നും മലബാറിലും വടക്കൻ കേരളത്തിലും കുട്ടികൾക്ക് അവരുടെ വീടിന് അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേരാൻ അവസരമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് കുറവ് വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി
മലബാർ മേഖലയിൽ പ്ലസ് വണ്‍ പ്രവേശനത്തിന് പ്രതിസന്ധിയൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെയുള്ള 4,21,661 അപേക്ഷകർക്ക് മുഴുവൻ പ്രവേശനം ലഭിച്ചുകഴിഞ്ഞാലും 11,810 സീറ്റ് ഒഴിവുണ്ടാകും. മലപ്പുറം ജില്ലയിൽ മാത്രം 5410 സീറ്റ് ബാക്കിയുണ്ടാകും.
മുൻവർഷങ്ങളിൽ മലപ്പുറത്ത് ഉൾപ്പെടെ സീറ്റ് ബാക്കിയായിട്ടുണ്ട്. പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പൂർത്തിയാകുംമുന്പ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത് മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ്. മലപ്പുറത്തെയും മലബാറിലെയും കുട്ടികളും കേരളത്തിലെ മക്കൾ തന്നെയാണെന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഈ സർക്കാരിന്റെ ആദ്യ 10 മുൻഗണനാ വിഷയത്തിൽ പോലും വിദ്യാഭ്യാസം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ ആരോപിച്ചു. അനാവശ്യമായി പണം ചെലവാക്കുന്ന സർക്കാർ അധിക ബാച്ച് സാന്പത്തികബാധ്യതയുണ്ടാക്കുന്നതെന്നാണ് പറയുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയിരുന്നവരുടെ എണ്ണം നേരത്തേ കൂടിയിരുന്നുവെങ്കിൽ സർക്കാരിന്റെ ഇത്തരം നിലപാടുമൂലം ഇപ്പോൾ എണ്ണം കുറയുകയാണ്. മലപ്പുറത്ത് പ്ലസ് വണ്‍ അധിക ബാച്ചുകളാണ് അനുവദിക്കേണ്ടതെന്നും സതീശൻ ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയം അവതരിപ്പിച്ചുള്ള എൻ. ഷംസുദ്ദീന്റെ പ്രസംഗത്തിനിടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയംകൂടി കടന്നുവന്നതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു.
ഷംസുദ്ദീൻ നടത്തിയ പരാമർശം ഭരണകക്ഷി അംഗങ്ങളുടെ ബഹളത്തിനു വഴിവച്ചു. സ്പീക്കറുടെ ആവശ്യപ്രകാരം അദ്ദേഹം അത് പിൻവലിച്ചതോടെ ബഹളവും തീർന്നു.