ബാർ കോഴ വിവാദം: തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്
Wednesday, June 12, 2024 1:27 AM IST
തിരുവനന്തപുരം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
ഡ്രൈഡേ ഒഴിവാക്കാനും ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടാനും പണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബാറുടമ സംഘടനാ നേതാവിന്റെ വിവാദ ശബ്ദരേഖ പ്രചരിച്ച വാട്സാപ് ഗ്രൂപ്പിൽ അംഗമാണ് അർജുൻ രാധാകൃഷ്ണനെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ മെയിൽ മുഖാന്തിരമാണ് നോട്ടീസ് നൽകിയത്.
ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന് ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ പുറത്തു വന്നതാണ് വിവാദങ്ങൾക്ക് വഴിതുറന്നത്.അർജുൻ രാധാകൃഷ്ണന്റെ ഭാര്യാപിതാവ് ബാർ ഉടമയാണ്.
മൂന്നു പ്രാവശ്യം ഫോൺ വിളിച്ചിട്ടും അർജുൻ സഹകരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കഴിഞ്ഞ ദിവസം ബാര്‍ കോഴയില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അത് തള്ളിയിരുന്നു.
അതേസമയം, ബാറുടമകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ താൻ അംഗമല്ലെന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു. താൻ ബാറുടമയല്ല, ബാറുടമകളുടെ മീറ്റിംഗിൽ പങ്കെടുത്തിട്ടില്ല. തന്റെ ഏത് നന്പറാണ് ബാറുടമകളുടെ വാട്ട്സാപ്പ് ഗ്രൂപ്പിലുള്ളതെന്ന് പോലീസ് വ്യക്തമാക്കണം.
തനിക്കെതിരേയുള്ള ആരോപണം രാഷ്്ട്രീയ പ്രേരിതമാണ്. അന്വേഷണം വഴിതിരിച്ച് വിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് തന്റെ പേര് വലിച്ചിഴയ്ക്കാൻ കാരണം.
ബാറുടമകളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ തന്റെ നന്പർ ഉണ്ടോയെന്നും ബാറുടമയുടെ ശബ്ദസന്ദേശം താൻ ഫോർവേഡ് ചെയ്തോയെന്നുമുള്ള കാര്യങ്ങൾ തെളിവ് സഹിതം പോലീസ് പുറത്ത് വിടാൻ തയാറാകണമെന്നും അർജുൻ ആവശ്യപ്പെട്ടു.