മൂന്നാറിലെ വ്യാജ പട്ടയം: ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍
Thursday, June 13, 2024 2:45 AM IST
കൊച്ചി: മൂന്നാറിലെ വ്യാജ പട്ടയം സംബന്ധിച്ച കേസില്‍ റവന്യു ഉദ്യോഗസ്ഥരുടെ പങ്കടക്കം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
അന്വേഷണസംഘത്തില്‍ സത്യസന്ധനായ റവന്യു ഉദ്യോഗസ്ഥന് കൂടി വേണമെന്നും ഏലം കുത്തകപ്പാട്ട ഭൂമിയിലെ നിര്‍മാണങ്ങള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖും ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന് ബെഞ്ച് നിർദേശിച്ചു.
രവീന്ദ്രന് പട്ടയങ്ങളില്‍ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി അന്വേഷണം ആത്മാർഥമായിരിക്കണമെന്നും സൂചിപ്പിച്ചു. ഉദ്യോഗസ്ഥര്‍ പണമോ മറ്റാനുകൂല്യങ്ങളോ കൈപ്പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
മൂന്നാര്‍ മേഖലയിലെ കൈയേറ്റത്തെക്കുറിച്ച് പഠിച്ച രാജന് മധേക്കറുടെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായ 19 റവന്യു ഉദ്യോഗസ്ഥരുടെ പേരുകള്‍ പറയുന്നുണ്ട്. ഇവര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ എന്തെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. പട്ടയഭൂമിയില്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന എന്‍ഒസി യഥാര്‍ഥമാണെന്ന് ഉറപ്പാക്കാന്‍ ക്യുആര്‍ കോഡ് അടക്കം ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ മൂന്നാറില്‍ കൈയേറ്റം നടക്കില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. 42 വ്യാജ പട്ടയക്കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അന്വേഷണം വേണം. വ്യാജ പട്ടയങ്ങള്ക്കെതിരേ പോലീസ് എന്ത് അന്വേഷണമാണ് നടത്തിയതെന്നും കോടതി ചോദിച്ചു. വലിയ വിസ്തൃതിയിലുള്ള ഭൂമി വ്യാജ പട്ടയങ്ങള്‍ വഴി തട്ടിയെടുത്തു.
മൂന്നാറിലും വാഗമണിലും നിരവധി വ്യാജ പട്ടയങ്ങളുണ്ടാക്കി. സര്‍ക്കാരിന്റെ രേഖകളില്‍നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്.