ജല അഥോറിറ്റി വിതരണംചെയ്യുന്ന ജലത്തിന്റെ 40 ശതമാനം വരുമാനരഹിതം
Thursday, June 13, 2024 2:46 AM IST
ജല അഥോറിറ്റി വിതരണം ചെയ്യുന്ന ജലത്തിന്റെ 35-40 ശതമാനം വരുമാനരഹിതമാണ്. പൈപ്പുകളിലൂടെയുള്ള ചോർച്ച മൂലമുള്ള നഷ്ടവും മീറ്റർ തകരാർ, മോഷണം തുടങ്ങിയവയും ഇതിൽപ്പെടുന്നു. 2023-24 വർഷത്തെ വരവുചെലവ് കണക്കനുസരിച്ച് 1000 ലിറ്റർ കുടിവെള്ളത്തിന് ഉത്പാദനത്തിന് പ്രസരണചെലവ് 24.82 രൂപയാണ്. 2022-23 വർഷത്തെ കണക്ക് പ്രകാരം 1000 ലിറ്റർ കുടിവെള്ളത്തിന് 24.39 രൂപയായിരുന്നു ചെലവ്. ഇതാണ് 24.82 ആയി വർധിച്ചത്.
-മന്ത്രി റോഷി അഗസ്റ്റിൻ
വന്യജീവി ആക്രമണം: 11.73 കോടി രൂപ നൽകി
വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സാസഹായമായി സർക്കാർ ഇതുവരെ നൽകിയത് 1173.56 ലക്ഷം രൂപ. വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനു 28 ദ്രുതകർമ സേനകളാണ് പ്രവർത്തിക്കുന്നത്. 5585. 57 ഹെക്ടറിൽ സ്വാഭാവിക വന പുനഃസ്ഥാപനം നടപ്പാക്കിവരുന്നു. വന്യജീവികളുടെ ഭക്ഷ്യലഭ്യത വർധിപ്പിക്കാൻ മുള, ഈറ്റ, പ്ലാവ്, നെല്ലി, ഞാവൽ, മാവ് തുടങ്ങിയവ ഇതിനകം 1346. 54 ഹെക്ടർ സ്ഥലത്ത് നട്ടുപിടിപ്പിച്ചു കഴിഞ്ഞു.
-മന്ത്രി എ.കെ. ശശീന്ദ്രൻ
പെരിയാറിലെ മത്സ്യക്കുരുതി: റിപ്പോർട്ട് ലഭിച്ചില്ല
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്ന് ഉറപ്പിക്കണമെങ്കിൽ ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ലഭിക്കണം. വ്യവസായ വകുപ്പിനു കീഴിലെ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ വകുപ്പ്, ഫിഷറീസ് എന്നിവ വെവ്വേറെ പഠനം നടത്തുകയാണ്. ഇതിൽ ചില റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. പ്ലാന്റിൽ നിന്നുള്ള മലിനീകരണം കാരണമാണ് മീനുകൾ ചത്തു പൊങ്ങിയതെന്ന് ഒരു റിപ്പോർട്ടും പറയുന്നില്ല. എല്ലാ റിപ്പോർട്ടുകളും ലഭിച്ച ശേഷമേ ആരാണ് കുറ്റക്കാരെന്നു കണ്ടെത്താനാകൂ.
മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകും
പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകും. 13.55കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വകുപ്പ് കണക്കാക്കുന്നത്. പണം എന്ന് നൽകുമെന്നു പറയാനാകില്ല.
ട്രോളിംഗ് നിരോധനം ലംഘിച്ചാൽ കർശന നടപടി
ട്രോളിംഗ് നിരോധന കാലത്ത് വിദേശ ട്രോളറുകൾ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയാൽ തടയാൻ കർശന നടപടി സ്വീകരിക്കും. ഇത്തരം ബോട്ടുകൾ ശ്രദ്ധയിൽ പെട്ടാൽ പിടിച്ചെടുക്കും. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ഫൈബർ ബോട്ടുകളുടെ കടന്നുകയറ്റവും തടയും. ട്രോളിംഗ് നിരോധ കാലത്ത് 4500 രൂപയാണ് സമാശ്വാസ ധനസഹായം. ഇതിൽ കേന്ദ്രത്തിന്റെ 1500 രൂപ കേന്ദ്രം ഇതുവരെയും നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ നൽകേണ്ട 3000 രൂപയിൽ 1500 രൂപ ഇതിനോടകം നൽകിത്തുടങ്ങിയിട്ടുണ്ട്.
-മന്ത്രി സജി ചെറിയാൻ
വെള്ളക്കെട്ട്, ചെളി പരിഹരിക്കും
ദേശീയപാത നിർമാണത്തിനിടെയുള്ള വെള്ളക്കെട്ട്, ചെളി എന്നിവ പരിഹരിക്കുന്നതിന് ദേശീയപാത അഥോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ഇത്തരം കാര്യങ്ങളിൽ പൊതുനിർദേശം നൽകിയിരുന്നു. ഇനിയും പ്രശ്നങ്ങൾ ഉള്ളിടത്ത് ദേശീയപാത അഥോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കും.
മഴക്കാലമാകുന്പോൾ ദേശീയപാത പ്രവൃത്തി പുരോഗമിക്കുന്ന ചില ഇടങ്ങളിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്നത് വസ്തുതയാണ്. അത് പരിഹരിക്കാൻ ഇടപെടുന്നുണ്ട്.
-മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്തിന്
എംഎൽഎ ഫണ്ട് അടക്കം ഉപയോഗിച്ചുള്ള കെഎസ്ആർടിസിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും പൊതുമരാമത്ത് കെട്ടിടനിർമാണ വിഭാഗത്തിന് കൈമാറും. ഇതു സംബന്ധിച്ചു തീരുമാനം എടുക്കുന്നതിനായി 17ന് ഉന്നതല യോഗം ചേരും. എംഎൽഎമാർക്ക് നിർമാണ പ്രവൃത്തികൾ അവലോകനം ചെയ്യാനാകും. കാര്യക്ഷമമല്ലാത്തതിനാൽ കെഎസ്ആർടിസിയുടെ സിവിൽവിഭാഗം പ്രവർത്തനം അവസാനിപ്പിച്ചു.
-മന്ത്രി കെ.ബി. ഗണേഷ്കുമാർ
ആത്മഹത്യ നിർഭാഗ്യകരം
മലപ്പുറം പരപ്പനങ്ങാടിയിൽ പത്താംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം ദൗർഭാഗ്യകരമാണ്. പ്രാഥമിക വിവരം അനുസരിച്ച് വിദ്യാർഥിക്ക് പ്രവേശനം ലഭിക്കേണ്ടതായിരുന്നു. പ്ലസ് വണ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. കമ്മ്യൂണിറ്റി ക്വാട്ടയിലെ സീറ്റിന് അർഹതയുണ്ടായിരുന്നു. 24നു മാത്രമേ ക്ലാസ് ആരംഭിക്കുകയുള്ളൂ. കുട്ടിയുടെ വേർപാട് പ്ലസ് വണ് പ്രവേശനവുമായി കൂട്ടിച്ചേർക്കേണ്ടതില്ല.
സ്പെഷൽ എഡ്യുക്കേറ്റർമാരുടെ സ്ഥിര നിയമനം
ഭിന്നശേഷിക്കാരായ കൂട്ടികളെ പരിപാലിക്കുന്ന സ്പെഷൽ എഡ്യുകേറ്റർമാർക്ക് സ്ഥിരനിയമനം നൽകണമെന്ന ആവശ്യം ധനവകുപ്പിന്റെ പരിഗണനയിലാണ്. 2856 സ്പെഷൽ എഡ്യൂക്കേറ്റർമാരാണുള്ളത്. ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്ന ഇവരുടെ സേവനം സർക്കാർ മാനിക്കുന്നു. ഇവരെ സ്ഥിരപ്പെടുത്തുകയെന്നത് സാന്പത്തികബാധ്യതയുള്ള വിഷയമാണ്. ഇക്കാര്യം ധനവകുപ്പുമായി കൂടിയാലോചിച്ച് നടപടി എടുക്കും.
-മന്ത്രി വി. ശിവൻകുട്ടി
നീറ്റ് പരീക്ഷ: കത്തു നൽകി
നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സംസ്ഥാനം കത്തു നൽകി. കേരളത്തിനു നേരിട്ട് അന്വേഷിക്കാനാകില്ല. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.
-മന്ത്രി ബിന്ദു