പുറന്പോക്കിൽ താമസിക്കുന്നവരുടെ പട്ടയപ്രശ്നം പരിഹരിക്കാൻ പദ്ധതി: മന്ത്രി കെ. രാജൻ
Thursday, June 13, 2024 2:46 AM IST
തിരുവനന്തപുരം: തീരദേശങ്ങളിലും പുഴ-കടൽ പുറന്പോക്കുകളിലും ഉൾപ്പെടെ ജലസേചന സ്രോതസുകളുടെ പുറന്പോക്കുകളിൽ താമസിക്കുന്നവരുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പദ്ധതി തയാറാക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു.
തീരപരിപാലന ചട്ടം അനുസരിച്ച് തീരദേശങ്ങളിലെ പട്ടയ പ്രശ്നങ്ങൾ അടക്കം പരിഹരിക്കാൻ നിയമനിർമാണം കൊണ്ടുവരുന്നതും ആലോചനയുണ്ട്. ഇതിനായി വരുന്ന 21ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ റവന്യു, നിയമ, തദ്ദേശഭരണ മന്ത്രിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ടെന്നും പി.പി. ചിത്തരഞ്ജന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
തീര പരിപാലന ചട്ട പ്രകാരം (സിആർഇസഡ്)
നിക്ഷിപ്തമാക്കപ്പെട്ട ഭൂമി പുനർനിക്ഷിപ്തമാക്കാൻ നിയമത്തിൽ വ്യക്തമായ വ്യവസ്ഥയില്ല. ഇതിനായി നിയമഭേദഗതിയുടെ ആവശ്യകതയുണ്ടെന്നാണു വിലയിരുത്തൽ. ഈ വിഷയം പരിഹരിക്കുന്നതോടെ പതിറ്റാണ്ടുകളായി തീർപ്പാക്കാനാകാത്ത ആയിരക്കണക്കിന് തീരദേശ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ദീർഘകാലമായി നികത്തപ്പെട്ട ജലാശയങ്ങൾ റവന്യു രേഖകളിൽ നിലവിലെ സ്ഥിതി അനുസരിച്ച് മാറ്റംവരുത്തി അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടിയെടുക്കും. ഭൂപതിവ് ചട്ടം അനുശാസിക്കുന്ന ദൂരം വരെ പതിവിന് വിധേയമല്ലാത്ത പുറന്പോക്ക് നിലനിർത്തികൊണ്ട് തുടർന്നുള്ള കൈവശം പതിച്ചു കൊടുക്കുന്നതിന് ഭൂമി സർവേ നടത്തി റവന്യൂ റിക്കാർഡുകളിൽ മാറ്റം വരുത്താനുള്ള നടപടി എടുക്കും.
വിവിധ ജലസേചന പദ്ധതികൾക്കായി ഏറ്റെടുത്തതും പദ്ധതി ആവശ്യങ്ങൾക്ക് ശേഷം അവശേഷിക്കുന്നതോ അല്ലെങ്കിൽ പദ്ധതി ഉപേക്ഷിച്ചതുമൂലം ഉപയോഗരഹിതമായി കിടക്കുന്നതോ ആയ ഭൂമിയിൽ കുടിയേറി വീട് വച്ച് താമസിക്കുന്നവർക്ക് പട്ടയം കൊടുക്കാനാകുമോ എന്നതും പരിശോധിക്കും.