സാബു ജോണ്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങളേക്കുറിച്ചുള്ള അന്വേഷണങ്ങൾ ഏറെക്കുറെ ഒരേ ദിശയിലേക്ക് എത്തുകയാണ്. ജനങ്ങൾക്കുണ്ടായ തെറ്റിദ്ധാരണയാണു കാരണം. ആ തെറ്റിദ്ധാരണ സൃഷ്ടിച്ചത് പ്രതിപക്ഷവും.
ധനാഭ്യർഥനാ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച ഇടതുപക്ഷത്തെ പ്രതിനിധികളെല്ലാവരുംതന്നെ ഈ നിഗമനത്തിലാണ് എത്തിച്ചേർന്നത്. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ തീർത്തു ചെറുതായി കാണാമോ എന്ന് മുസ്ലിം ലീഗിലെ എൻ. ഷംസുദ്ദീൻ സംശയം ഉന്നയിച്ചെങ്കിലും പിന്നീട് പ്രസംഗിച്ചവരും ഈ നിഗമനത്തിൽ ഉറച്ചു നിന്നു. ചർച്ച തുടങ്ങി വച്ച കടകംപള്ളി സുരേന്ദ്രനും കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ ജോബ് മൈക്കിളിനും എം. നൗഷാദിനുമെല്ലാം ഇക്കാര്യത്തിൽ ഉറച്ച ബോധ്യമുണ്ട്.
ഇടതുപക്ഷത്തിന് ആശ്വസിക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് പാറ്റേണ്‍ നൗഷാദ് അവതരിപ്പിച്ചു. 1977ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് ഒരു സീറ്റിൽ പോലും സിപിഎം ജയിച്ചില്ല.
1980ൽ സംസ്ഥാനത്ത് ഇ.കെ. നായനാർ ഭരണത്തിലെത്തി. 2019ൽ ആകെ ഒരു സീറ്റിലാണു ജയിച്ചത്. പക്ഷേ 2021 ൽ പിണറായി വിജയൻ മഹാഭൂരിപക്ഷത്തോടെ തുടർഭരണം നേടി. കടകംപള്ളി സുരേന്ദ്രനും ഈ തിയറി മുന്നോട്ടുവച്ചു. പ്രതിപക്ഷത്തിന്റെ പരിഹാസം കേട്ടു മടുത്ത നൗഷാദ് അവരെ ശപിച്ചു: നിങ്ങൾ എന്നും അവിടെയിരിക്കും.
’ സ്മരണ വേണം, സർ... സ്മരണ വേണം’ - ഭരണപക്ഷത്തോടായി കോണ്‍ഗ്രസിലെ എം. വിൻസന്റ് ഒരു സിനിമാ ഡയലോഗ്വച്ചു കാച്ചി. രാജസ്ഥാനിൽ സിപിഎമ്മിന് സീറ്റ് കൊടുത്തു വിജയിപ്പിച്ചു ചിഹ്്നം രക്ഷിച്ചുകൊടുത്ത രാഹുൽ ഗാന്ധിയോട് കേരളത്തിലെ സിപിഎമ്മുകാർ നന്ദി കാണിക്കണമെന്നാണ് വിൻസന്റിന്റെ അഭ്യർഥന. മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടു തെരഞ്ഞെടുപ്പു വേദിയിൽ നിന്നു വിട്ടുനിന്നു എന്നു വ്യക്തമാക്കണമെന്നും വിൻസന്റ് ആവശ്യപ്പെട്ടു.
കേരളത്തിലെ സിപിഎമ്മുകാരനായ മുഖ്യമന്ത്രി വിദേശത്തുകൂടി നടക്കുന്പോൾ രാഹുൽ ഗാന്ധിയും അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റുമെല്ലാം രാജസ്ഥാനിലെ സിക്കാറിൽ സിപിഎം സ്ഥാനാർഥിയെ ജയിപ്പിക്കാൻ വിശ്രമമില്ലാതെ പോരാടുകായിരുന്നു എന്നു മാത്യു കുഴൽനാടൻ പറഞ്ഞു.
കേരളത്തിൽ ഒരു ബിജെപി മണക്കുന്നുണ്ടെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. പണ്ടു സിപിഎമ്മുകാർ പറഞ്ഞുകൊണ്ടുനടന്നത് കേരളത്തെ ബംഗാൾ ആക്കുമെന്നാണ്. ഇപ്പോൾ ഞങ്ങൾ പറയുന്നു കേരളം ബംഗാൾ ആകുമെന്ന് - വിൻസന്റ് പറഞ്ഞു.
വടകരയിൽ വർഗീയത പരത്താൻ സിപിഎം ശ്രമിച്ചു എന്ന് ആരോപിച്ച കെ.കെ. രമ ചോദിച്ചു: നിങ്ങൾ എങ്ങനെ കമ്യൂണിസ്റ്റ് ആകും? രാഹുൽ ഗാന്ധിയെക്കൊണ്ട് മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരേ പ്രസംഗിപ്പിച്ചത് പ്രതിപക്ഷ നേതാവാണെന്നാണ് കെ.എം. സച്ചിൻദേവ് പറയുന്നത്. ഇങ്ങോട്ടു പറഞ്ഞാൽ അങ്ങോട്ടും പറയുമെന്നായിരുന്നു കെ.വി. സുമേഷിന്റെ ഈ വിഷയത്തിലെ നിലപാട്. രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിൽ ഒരു പങ്ക് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സുമോദ് പറഞ്ഞു. ഇന്ത്യയിലെന്പാടും ഇടതുപക്ഷം നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ആഫ്റ്റർ എഫ്ക്ട് ആണത്രെ കോണ്‍ഗ്രസിന്റെ വിജയം.
ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല എന്ന മുദ്രാവാക്യത്തിന് സുമോദ് ചെറിയൊരു ഭേദഗതി കൊണ്ടു വന്നു. ‘ഞങ്ങൾ ഉള്ളതു കൊണ്ടാണു നിങ്ങൾ ജയിച്ചത്.’ ശബ്ദഘോഷം കൊണ്ടു തെരഞ്ഞെടുപ്പു പരാജയത്തെ മറച്ചു പിടിക്കാനാകില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
രാഹുൽ ഗാന്ധിയേക്കുറിച്ചു താനൊന്നും പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. രാഹുൽ പറയാൻ പാടില്ലാത്തതു പറഞ്ഞപ്പോൾ മറുപടി പറഞ്ഞു. രാജസ്ഥാനിൽ സിപിഎം വോട്ട് കൊണ്ട് കോണ്‍ഗ്രസും ചില സീറ്റുകളിൽ വിജയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.