ഇടതുമുന്നണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി; മന്ത്രിസ്ഥാനത്തിനു സമ്മര്‍ദം
Thursday, June 13, 2024 2:48 AM IST
കോഴിക്കോട്: ഇടതുമുന്നണി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി. മുന്നണിയില്‍നിന്നു തത്കാലം വിട്ടുപോകില്ലെങ്കിലും സംസ്ഥാന മന്ത്രിസഭയില്‍ വന്ന ഒഴിവില്‍ മന്ത്രിസ്ഥാനം കിട്ടുന്നതിനുവേണ്ടിയുള്ള സമ്മര്‍ദം പാര്‍ട്ടി ശക്തിപ്പെടുത്തുകയാണ്. രാജ്യസഭാ സീറ്റ് കിട്ടാത്ത സാഹചര്യത്തില്‍ മന്ത്രിസ്ഥാനം വേണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി.
മന്ത്രി കെ. രാധാകൃഷ്ണന് ആലത്തൂരിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്ന്നാണു മന്ത്രിസ്ഥാനത്ത് ഒഴിവുവന്നിട്ടുള്ളത്. ഈ ഒഴിവ് ആര്‍ജെഡിക്കു നല്‍കണമെന്നാണ് ആവശ്യം. മുന്‍മന്ത്രി കെ.പി. മോഹനനാണു നിലവില്‍ ആർജെഡിയുടെ എംഎല്‍എ.
ഇടതുമുന്നണിയില്‍ വേണ്ട പരിഗണന ആര്‍ജെഡിക്കു ലഭിക്കുന്നില്ലെന്നു സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. "ഇടതുമുന്നണിയിലേക്ക് വലിഞ്ഞുകയറി വന്നവരല്ല ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടണമായിരുന്നു. സീറ്റ് സംബന്ധിച്ച് ഒരു ചര്‍ച്ച പോലും ഉണ്ടായില്ല.
രാജ്യസഭാ അംഗത്വവുമായാണ് 2018ല്‍ ഇടതുമുന്നണിയുടെ ഭാഗമായത്. 2019ല്‍ ആ സീറ്റ് സിപിഐക്കു നല്കി. അതിനുശേഷം യാതൊരു പരിഗണനയും ലഭിച്ചില്ല. ഇത്തവണ ആ സീറ്റ് തിരികെ നല്കാന് സിപിഐ തയാറാകണമായിരുന്നു’- ശ്രേയാംസ് കുമാര്‍ പറഞ്ഞു.
ജെഡി-എസിനു നല്കുന്ന പരിഗണനപോലും മുന്നണിയില്‍ തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "ജെഡിഎസ് സാങ്കേതികമായി ദേശീയ തലത്തില്‍ ബിജെപിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബിജെപിക്ക് ഒപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്ര സര്‍ക്കാറില്‍ മന്ത്രിയാണ്.
ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. പ്രവര്‍ത്തകര്‍ നിരാശരാണെങ്കിലും മുന്നണിമാറ്റം നിലവില്‍ അജന്‍ഡയില്‍ ഇല്ല. യുഡിഎഫില്‍നിന്ന് പരിഗണന കിട്ടിയെന്നു പറയുന്നില്ല.
എല്‍ഡിഎഫില്‍ ഇതുവരെ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. യുഡിഎഫിലേക്കുള്ള രാഷ്ട്രീയമാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫില്‍ത്തന്നെ ഉറച്ചുനില്‍ക്കും. ഇടതുസ്വഭാവമുള്ള പാര്‍ട്ടിയാണ് ആര്‍ജെഡി. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.