കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡിൽ മേജർ ആർച്ച്ബിഷപ്പിന്റെ ഒപ്പോടുകൂടി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സർക്കുലർ (5/2024, 15 ജൂൺ 2024) വ്യാജമെന്നു സീറോമലബാർ സഭ.
ജൂലൈ മൂന്നു മുതൽ അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് സർക്കുലറിന്റെ ഉള്ളടക്കം. ഇത്തരമൊരു സർക്കുലർ മേജർ ആർച്ച്ബിഷപ് നൽകിയിട്ടില്ല.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും അതിരൂപതയ്ക്കു വേണ്ടി സംയുക്തമായി ഒരു സർക്കുലർ (4/2024, 9 ജൂൺ 2024) നൽകിയിരുന്നു.
ജൂലൈ മൂന്നു മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലും ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കാൻ ആവശ്യപ്പെട്ടുള്ള അന്തിമ തീരുമാനം അറിയിച്ചാണ് ആ സർക്കുലർ നൽകിയത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനായി നിക്ഷിപ്ത താത്പര്യക്കാർ ഉണ്ടാക്കിയതാണ് 5/2024, 15 ജൂൺ 2024 എന്നു രേഖപ്പെടുത്തിയിട്ടുള്ള വ്യാജ സർക്കുലർ എന്നു വ്യക്തമാണ്.
2024 ജൂൺ ഒമ്പതിനു നൽകപ്പെട്ടത് ഔദ്യോഗിക സർക്കുലർ (4/2024) ആണ്. പതിനഞ്ചാം തീയതിയെന്നു മുൻകൂട്ടി തീയതി വച്ചു പ്രചരിപ്പിക്കപ്പെടുന്നതു വ്യാജ സർക്കുലർ (5/2024) ആണ്. ഇക്കാര്യത്തിൽ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണം. ഈ വ്യാജ സർക്കുലർ നിർമിച്ചവർക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകിയതായും സഭ പിആർഒ പത്രക്കുറിപ്പിൽ അറിയിച്ചു.
കേസെടുക്കണമെന്ന് മാർത്തോമ്മാ നസ്രാണി സംഘം കൊച്ചി: മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ഒപ്പിട്ടു വന്ന വ്യാജ സർക്കുലർ നിർമിച്ചവർക്കെതിരേ കേസെടുക്കണമെന്ന് മാർത്തോമ്മാ നസ്രാണി സംഘം (എംടിഎൻഎസ്).
ലെറ്റർ പാഡും ഒപ്പും ദുരുപയോഗിച്ചത് അതീവ ഗൗരവമുള്ള കുറ്റകൃത്യമാണ്. കുറ്റക്കാരെ കണ്ടുപിടിക്കുന്നതിനും നടപടി എടുക്കുന്നതിനും കേസുകളുമായി മുന്നോട്ടു പോകുന്നതിനും എംടി എൻഎസ് യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡന്റ് റെജി ഇളമത, ജനറൽ സെക്രട്ടറി സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ആന്റണി പുതുശേരി, റോബിൻ മാത്യു, ടെൻസൻ പുളിക്കൽ , ടോണി കളമശേരി, ബ്രിഡ്ജിത് ജോ, ജോയ്സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.