ചാലക്കുടി: ഒന്നര പതിറ്റാണ്ട് രാജ്യത്തെ പ്രമുഖ ഫുട്ബോൾ ടീമുകളുടെ കളിക്കാരനായും നാലു പതിറ്റാണ്ടോളം പരിശീലകനായും തിളങ്ങിയ അപൂർവപ്രതിഭ ടി.കെ. ചാത്തുണ്ണി (79) കളമൊഴിഞ്ഞു. കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഫുട്ബോൾ കോച്ചായ ചാത്തുണ്ണിയുടെ അന്ത്യം ഇന്നലെ രാവിലെ 7.45നായിരുന്നു. കാൻസർബാധിതനായി ചികിത്സയിലായിരുന്നു.
രോഗം മൂർച്ഛിച്ചതോടെ മിനിയാന്ന് കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരച്ചടങ്ങുകൾ ഇന്നു രാവിലെ ഒന്പതിനു വീട്ടിൽനിന്ന് ആരംഭിക്കും. തുടർന്ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം. ഉച്ചയ്ക്കു 12നു വടൂക്കര ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.
ചാലക്കുടി പോലീസ് സ്റ്റേഷനു സമീപം തുന്പരത്തി കണ്ടുണ്ണിയുടെ മകനാണ്. ചാലക്കുടി നഗരസഭയിൽ തന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കരുതെന്നും തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാകണം പൊതുദർശനമെന്നും റീത്തിനു പകരം ഫുട്ബോൾ വയ്ക്കണമെന്നും കുറിപ്പെഴുതിവച്ചിട്ടാണ് ചാത്തുണ്ണി വിടവാങ്ങിയത്. ഭാര്യ: സ്വർണലത. മക്കൾ: രേഖ, റിങ്കു. മരുമക്കൾ: പ്രമോദ് (ദുബായ്), ബിജു (ഐടി കാക്കനാട്).
രാജ്യത്ത് ഏറ്റവും കൂടുതൽ ക്ലബ്ബുകളുടെ പരിശീലകനായിരുന്ന ചാത്തുണ്ണിയുടെ ജീവിതം ഇന്ത്യൻ ഫുട്ബോളിന്റെയും കേരള ഫുട്ബോളിന്റെയും ഇതിഹാസ അധ്യായമാണ്. സന്തോഷ് ട്രോഫിയിൽ കേരളം, ഗോവ, സർവീസസ്, മഹാരാഷ്ട്ര ടീമുകൾക്കായി കളിച്ചു.
ഡൽഹി ഗാരിസൺ, വാസ്കോ ഗോവ, ഓർകെ മിൽസ് ബോംബെ എന്നിവയുടെ യും താരമായിരുന്നു. വിരമിച്ചശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരിൽ ഒരാളായി പേരെടുത്തു.
എഫ്സി കൊച്ചിൻ, ഡെംപോ, സാൽഗോക്കർ, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്കോ എഫ്സി തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.എം. വിജയൻ അടക്കമുള്ള ശിഷ്യരുടെ വലിയ നിരയുണ്ട് ചാത്തുണ്ണിക്ക്.
ഫെഡറേഷൻ കപ്പിൽ കേരള പോലീസ് ആദ്യമായി മുത്തമിട്ടതു ചാത്തുണ്ണിയുടെ പരിശീലനതന്ത്രങ്ങളുടെ മികവിലായിരുന്നു. ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ സാധിച്ചില്ലെന്നതായിരുന്നു ഏറ്റവും വലിയ ദുഃഖം.