റോഡ് അളക്കാൻ മന്ത്രിയുടെ ഭർത്താവ്; തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
Thursday, June 20, 2024 1:34 AM IST
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫ് കൊടുമണ്ണിൽ പൊതുമരാമത്ത് റോഡ് അളക്കാൻ ശ്രമിച്ചത് കോൺഗ്രസ് പ്രവർത്തകർ ഇടപെട്ട് തടഞ്ഞു.
നിർമാണത്തിലിക്കുന്ന ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ അലൈൻമെന്റ് സംബന്ധിച്ച വിവാദങ്ങൾക്കിടെ കൊടുമണ്ണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പുറന്പോക്ക് കൈയേറി നിർമിച്ചതാണെന്ന ആക്ഷേപം സ്ഥിരീകരിക്കാനാണ് ജോർജ് ജോസഫ് നേരിട്ടെത്തി റോഡിന്റെ അളവെടുക്കാൻ ശ്രമിച്ചത്.
ജോർജ് ജോസഫിന്റെ ഉടമസ്ഥതയിൽ കൊടുമൺ സ്റ്റേഡിയത്തിന് എതിർവശത്തായുള്ള കെട്ടിടത്തിന്റെ മുൻഭാഗത്തെ ഓട നേരത്തേ നിശ്ചയിച്ചിട്ടുള്ള അലൈൻമെന്റ് മാറ്റി നിർമിച്ചതായും കൈയേറ്റമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ഓട നിർമാണത്തിൽ ജോർജ് ജോസഫിന്റെ നിർദേശപ്രകാരം അലൈൻമെന്റിൽ മാറ്റംവരുത്തിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരനും ആരോപിച്ചതിനു പിന്നാലെ ഇത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അലൈൻമെന്റിൽ മാറ്റംവരുത്താൻ ശ്രമിച്ചിട്ടില്ലെന്ന് ജോർജ് ജോസഫും മന്ത്രി വീണാ ജോർജും വ്യക്തമാക്കുകയും ചെയ്തുവെങ്കിലും ഇതംഗീകരിക്കാൻ കൊടുമൺ ഗ്രാമപഞ്ചായത്ത് കമ്മിറ്റി തയാറായിട്ടില്ല.
ഇതിനു പിന്നാലെയാണ് റോഡിലെ പുറന്പോക്ക് സ്ഥലം അളന്നു തിട്ടപ്പെടുത്താൻ തീരുമാനമുണ്ടായത്. ഇതിന്റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥർ അളവെടുപ്പിന് എത്തുംമുന്പേ ഇന്നലെ ജോർജ് ജോസഫ് സ്വന്തം കെട്ടിടത്തിന്റെ മുൻഭാഗം അളക്കുകയും നിശ്ചിത വീതിയിൽ കൂടിയ സ്ഥലം റോഡിനുണ്ടെന്ന് മാധ്യമ പ്രവർത്തകരുടെ മുന്പിൽ പ്രഖ്യാപിക്കുകയും ചെയ്തു. റോഡ് പുനർനിർമാണത്തിന് മൂന്നു മീറ്റർ അധികമായി നൽകിയാണ് താൻ കെട്ടിടം നിർമിച്ചതെന്നും കൈയേറ്റമില്ലെന്നും ജോർജ് ജോസഫ് പറഞ്ഞു.
പിന്നാലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം അളക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. മണ്ഡലം കമ്മിറ്റി ഓഫീസ് പുറമ്പോക്ക് ഭൂമിയിലാണെന്ന് മന്ത്രിയും ഭർത്താവും നേരത്തേ ആരോപിച്ചിരുന്നു. ഓഫീസിനു മുൻവശം റോഡ് അളക്കാനുള്ള ശ്രമത്തെ കോൺഗ്രസ് പ്രവർത്തകർ എതിർത്തു.
അളവിനെത്തിയവരും കോൺഗ്രസ് പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. റോഡ് അളക്കാനും പുറന്പോക്ക് നിശ്ചയിക്കാനും ജോർജ് ജോസഫിന് അധികാരമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
കൈയേറ്റമുണ്ടെങ്കിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലം അളന്നു തീരുമാനിക്കട്ടേയെന്നും അവർ പറഞ്ഞു.