രാജ്യാന്തര അവയവക്കടത്ത് കേസ് : മധുവിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം
Thursday, June 20, 2024 1:34 AM IST
നെടുമ്പാശേരി: രാജ്യാന്തര അവയവക്കടത്തു കേസിൽ മുഖ്യപ്രതിയായ ഇറാനിൽ കഴിയുന്ന മധുവിനെ നാട്ടിലെത്തിക്കുന്നതിന് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പ്രത്യേക അന്വേഷണസംഘം നീക്കം ആരംഭിച്ചു. ഇതിനായി പോലീസ് സിബിഐക്ക് വിശദമായ റിപ്പോർട്ട് ഉൾപ്പെടെ അപേക്ഷ നൽകി. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയാണ് സിബിഐ എന്ന നിലയിലാണു നീക്കം.
കേസിലെ മുഖ്യപ്രതിയായ മധു കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണു ശ്രമം. ഇറാനിലിരുന്നാണ് ഇയാള്‍ അവയവക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. നെടുമ്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അവയവദാനത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഘത്തിലെ മുഖ്യകണ്ണികളായ മൂന്നുപേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അവയവക്കടത്തിന്റെ ഇന്ത്യയിലെ മുഖ്യകേന്ദ്രമായിരുന്ന ഹൈദരാബാദിലെ സംഘത്തിന്റെ മുഖ്യചുമതലക്കാരനായിരുന്ന ബല്ലംകൊണ്ട രാംപ്രസാദ്, ഇയാളുമായി ബന്ധപ്പെട്ട സംഘത്തിലെ കേരളത്തിലെ കണ്ണിയും ദാതാക്കളെ ഇറാനിലെത്തിക്കുകയും ചെയ്തിരുന്ന സാബിത്ത് നാസര്‍, കൂട്ടാളിയായ സജിത്ത് ശ്യാം എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ബല്ലംകൊണ്ട രാംപ്രസാദ് അവയവദാതാക്കളെ കണ്ടെത്തിയിരുന്നത്. എന്നാൽ ഇവരെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ഇറാനിലുള്ള മധുവിന്റെ നിര്‍ദേശപ്രകാരമാണെന്നാണു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അവയവക്കടത്തിന്റെ മറവില്‍ ഇയാള്‍ കോടികളുടെ സാമ്പത്തിക ഇടപാട് നടത്തിയതായും വ്യക്തമായിരുന്നു.
മധു വിദേശത്തായതിനാൽ അന്വേഷണസംഘത്തിന് ഇയാളെ പിടികൂടുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ഇതേത്തുടർന്നാണ് ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ നീക്കം ശക്തമാക്കിയത്.