ബോംബ് നിർമാണം: ബഹളം, പ്രതിപക്ഷ വാക്കൗട്ട്
Thursday, June 20, 2024 1:35 AM IST
തിരുവനന്തപുരം: കുടിൽ വ്യവസായം പോലെ സിപിഎം കണ്ണൂരിൽ നടത്തുന്ന സന്നദ്ധപ്രവർത്തനമാണ് ബോംബ് നിർമാണമെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. പഴയ ബോംബേര് സംഭവങ്ങളില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കഥകൾ പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞതോടെ സിപിഎം അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. പത്തും ഇരുപതും വർഷം മുന്‍പത്തെ ചരിത്രം പറയാനല്ല അടിയന്തര പ്രമേയമെന്നും പഴയ കാര്യങ്ങൾ പറയേണ്ടതില്ലെന്നും സ്പീക്കർ എ.എൻ. ഷംസീറും പറഞ്ഞു.
സിപിഎം നേതാവ് പി. ജയരാജന്റെ മകന് ബോംബുണ്ടാക്കുന്നതിനിടെ പരിക്കേറ്റപ്പോൾ, വിഷുവിനു പടക്കമുണ്ടാക്കുന്നതിനിടെ സംഭവിച്ചതെന്നാണു വിശദീകരിച്ചതെന്ന് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കോണ്‍ഗ്രസിലെ സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂരിലെ ബോംബ് നിർമാണം സർക്കാരിന്റെയും പോലീസിന്റെയും ഒത്താശയിലാണ് നടക്കുന്നതെന്ന് ആരോപിച്ച പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി. പരിഷ്കൃത സമൂഹത്തിന് അപമാനകരമായ ബോംബ് നിർമാണം ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ നിരപരാധികൾ മരിച്ചുവീഴുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പു നല്കി.
ബോംബ് നിർമിക്കുന്നവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരക്കാരെ അമർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ബോംബ് നിർമാണത്തോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. എവിടെയാണ് നിർമിച്ചതെന്നു കണ്ടെത്തും. ബോംബുകളുടെ ഉറവിടം കണ്ടെത്തും. ആവശ്യമെങ്കിൽ റെയ്ഡുകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.