സാബു ജോണ്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിൽ പ്രതിപക്ഷം മതിമറന്ന് ആഹ്ലാദിക്കുകയാണെന്നൊരു പരാതി ഭരണപക്ഷത്തുണ്ട്. അതു പലപ്പോഴും പരാജിതരെ പരിഹസിക്കുന്ന തലത്തിൽ വരെ എത്തുന്നുണ്ടത്രെ. 2019ലെ കൂട്ടത്തോല്‍വിക്കു ശേഷം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷക്കാർ ഇപ്പോൾ മാനംകാക്കുന്നത്.
രാഹുൽ ഗാന്ധിയുടെ കാരുണ്യത്തിൽ സിപിഎമ്മിനു കൊടിയും ചിഹ്നവും നഷ്ടപ്പെട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ വർത്തമാനമാണു സഹിക്കാനാകാത്തത്. കെ. ബാബു (നെന്മാറ) ഇതിനു മറുപടി പറഞ്ഞു. യുപിയിൽ അഖിലേഷ് യാദവിന്റെയും തമിഴ്നാട്ടിൽ സ്റ്റാലിന്റെയും ബീഹാറിൽ തേജസ്വി യാദവിന്റെയും കാരുണ്യത്തിലല്ലേ കോണ്‍ഗ്രസിനു സീറ്റ് കിട്ടിയതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. രാജസ്ഥാനിലും മറ്റും സിപിഎം വോട്ടും കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ടെന്നാണു ബാബുവിന്റെ നിലപാട്.
ബാബുവിനു മറുപടി കൊടുത്തത് എൻ.എ. നെല്ലിക്കുന്ന് ആണ്. ബാബുവിന്റെ പ്രസംഗം കേട്ട് തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം പറഞ്ഞത്രെ: ഞാനല്ല, ബാബുവാണ് ഇവിടെ ഇരിക്കേണ്ടതെന്ന്. ലീഗിനെ ഇന്ത്യൻ നാഷണൽ മലപ്പുറം ലീഗ് എന്നു ബാബു വിശേഷിപ്പിച്ചതും നെല്ലിക്കുന്നിനെ ചൊടിപ്പിച്ചു. തമിഴ്നാട്ടിൽനിന്നു ലീഗുകാരൻ ജയിച്ചു വന്നതൊക്കെ നെല്ലിക്കുന്ന് പറഞ്ഞുകൊടുത്തു.
സ്വന്തം കൊടി ഉയർത്തിപ്പിടിക്കാൻ ധൈര്യമില്ലാത്ത ലീഗുകാർ അത്ര വലിയ കേമത്തമൊന്നും പറയേണ്ടെന്നു നെല്ലിക്കുന്നിനു മറുപടിയായി വി.കെ. പ്രശാന്ത് പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ വരുന്നതോടെ ലീഗുകാർക്ക് ഇനിയും കൊടി താഴ്ത്തിപ്പിടിച്ചു നടക്കേണ്ടി വരുമല്ലോ എന്ന സങ്കടമായിരുന്നു യു. പ്രതിഭയ്ക്ക്.
യുഡിഎഫുകാർക്ക് കേരളത്തിൽ കൊള്ളാവുന്ന നേതാക്കളില്ലേ എന്നും ഒരു കുടുംബത്തിൽ നിന്നു തന്നെ വേണോ എന്നും പ്രതിഭ ചോദിച്ചു. ജയിച്ചാലും തോറ്റാലും തങ്ങൾ ഒരിക്കലും കൊടി താഴ്ത്തി വയ്ക്കില്ലെന്നായിരുന്നു കെ.യു. ജലീഷ്കുമാർ പറഞ്ഞത്.
പുതിയ രാഷ്്ട്രീയനീക്കങ്ങൾ വി.കെ. പ്രശാന്ത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽനിന്നു വ്യക്തമായി. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തേക്കുറിച്ചു പറഞ്ഞപ്പോൾ, മുന്‍പ് എംഎൽഎ ആയിരുന്ന കെ. മുരളീധരൻ ഇക്കാര്യം പറഞ്ഞു പറ്റിച്ചതാണെന്നു കുറ്റപ്പെടുത്തി.
പല സ്ഥലങ്ങളിൽ മത്സരിക്കുന്നയാൾ എന്നായിരുന്നു പ്രശാന്ത് മുരളീധരനെ വിശേഷിപ്പിച്ചത്. ഇനി വട്ടിയൂർക്കാവിലേക്കും വരുന്നു എന്നു കേൾക്കുന്നതായും പറഞ്ഞപ്പോഴാണ് മുരളീധരനെ തെരഞ്ഞുപിടിച്ചു വിമർശിച്ചതിന്റെ പൊരുൾ പിടികിട്ടിയത്.
വിഷയത്തിൽ ഒതുങ്ങിനിന്നുള്ള കേരള കോണ്‍ഗ്രസ്- എമ്മിലെ ജോബ് മൈക്കിളിന്റെ പ്രസംഗം തൊട്ടു പിന്നാലെ പ്രസംഗിച്ച കേരള കോണ്‍ഗ്രസുകാരനായ മോൻസ് ജോസഫിനു സുഖിച്ചില്ല. ഒരു തെരഞ്ഞെടുപ്പ് അവലോകനമൊക്കെ നടത്തണ്ടേ എന്നു പറഞ്ഞ് കോട്ടയത്തെ ജോസ് കെ. മാണി വിഭാഗത്തിന്റെ പരാജയം മോൻസ് ആഘോഷിച്ചു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വളരെ മുന്നിലെത്തി എന്നു മോൻസ് പറഞ്ഞപ്പോൾ വൈക്കം എംഎൽഎ ആയ സി.കെ. ആശ പ്രതിഷേധിക്കുന്നതു കാണാമായിരുന്നു. വൈക്കത്തു മാത്രം ലീഡ് എൽഡിഎഫിനായിരുന്നു.
മുസ്ലിംകൾ അനർഹമായതു നേടുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരേ ആയിരുന്നു എ.കെ.എം. അഷ്റഫിന്റെ പ്രസംഗം. എല്ലാ വകുപ്പുകളിലും സർക്കാർ പദവികളിലും മുസ്ലിംകളുടെ പ്രാതിനിധ്യം എത്രയെന്നു കണക്കു പുറത്തുവിടാൻ അഷ്റഫ് വെല്ലുവിളിച്ചു.
അനർഹമായി എന്തു നേടിയെന്നു വെള്ളാപ്പള്ളി പറയണം. പച്ചയ്ക്കു വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ ചെയർമാനാക്കിയാണോ നവോത്ഥാനം നടത്താൻ പോകുന്നതെന്നും അഷ്റഫ് ചോദിച്ചു. ഇടതുണ്ടെങ്കിലേ ഇന്ത്യ ഉള്ളു എന്ന് ഇടതുപക്ഷക്കാർ തെരഞ്ഞെടുപ്പു കാലത്തു പറഞ്ഞു നടന്നെങ്കിൽ ഇപ്പോൾ ഇടതുണ്ടെങ്കിലേ ബിജെപി ഉള്ളു എന്നാണു ജനങ്ങൾ പറയുന്നതെന്നു ടി. സിദ്ദിഖ് പറഞ്ഞു.
പൊതുമരാമത്ത്, വിനോദസഞ്ചാരം, ഭക്ഷ്യം വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനയാണ് ഇന്നലെ സഭ പരിഗണിച്ചത്.