കൊച്ചി: മൂന്നാറിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്പെഷല്‍ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
ജില്ലാ കളക്ടര്‍ക്കു തുല്യമോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥനെ വേണം നിയമിക്കാനെന്നാണ് ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
മൂന്നാറില്‍ നേരത്തേ പട്ടയം നല്‍കിയതിലെ വസ്തുതകള്‍ അന്വേഷണവിധേയമാക്കണമെന്നും റവന്യു രേഖകളിലടക്കം കൃത്രിമം നടന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു.
വ്യാജപട്ടയങ്ങളില് സര്‍ക്കാര്‍ സീല്‍ വച്ചത് റവന്യു ഉദ്യോഗസ്ഥരാണ്. മനോഹരമായ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനെ ജനങ്ങള്‍ നശിപ്പിച്ചെന്നും കോടതി പറഞ്ഞു. മൂന്നാര്‍ പഞ്ചായത്തില്‍ ഒരു നിലയ്ക്കു മാത്രം അനുമതി നല്കിയ കെട്ടിടത്തില്‍ ഇപ്പോള്‍ കൂടുതല്‍ നിര്‍മാണം നടക്കുകയാണെന്ന പരാതിയില്‍ അന്വേഷണം നടത്തി മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കോടതിക്കു റിപ്പോര്‍ട്ട് നല്‍കണം.
കോടതി ഉത്തരവ് നിലനില്‍ക്കെ ഡെപ്യൂട്ടി കളക്ടര്‍ കെട്ടിടനിര്‍മാണത്തിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ അടുത്തയാഴ്ച കോടതിയില്‍ ഹാജാക്കണമെന്ന് അഡ്വക്കറ്റ് ജനറലിന് കോടതി നിര്‍ദേശം നല്കി.
ഇടുക്കി ജില്ലാ കളക്ടറെ മാറ്റാൻ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ പിന്നീടു പരിഗണിക്കാമെന്നും ആദ്യം സ്പെഷല്‍ ഓഫീസറെ നിയമിക്കാനും ഡിവിഷന് ബെഞ്ച് നിർദേശിച്ചു.
കൈയേറ്റം ഒഴിപ്പിക്കല്‍ മാത്രമല്ല അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിലടക്കം സ്പെഷല്‍ ഓഫീസറുടെ തീരുമാനമുണ്ടാകണം. കൈയേറ്റമൊഴിപ്പിക്കാനുള്ള നടപടികള്‍ റവന്യുവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ വേണം. സര്‍വേ സ്പെഷല്‍ സംഘത്തെയും ഈ ഓഫീസര്‍ക്കു കീഴിലാക്കണം.
നിയമവിരുദ്ധ നിര്‍മാണത്തിനെതിരേ നടപടിക്ക് മൂന്നാര്‍ ഹില്‍ ഏരിയ അഥോറിറ്റി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് നടപ്പാകാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണവും തേടി.
മൂന്നാറിലെ ഏകീകൃത വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈയിലില്ലെന്ന് അമിക്കസ് ക്യൂറി കോടിയെ അറിയിച്ചു. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു കാര്യങ്ങളില്‍ തിരക്കിലാണ്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളെ ചില ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അമിക്കസ് ക്യൂറി അറിയിച്ചു. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് പരിഗണനയിലുള്ളത്.