തലശേരി:എരഞ്ഞോളി കുടക്കളത്ത് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ ബോംബു പൊട്ടി വയോധികൻ മരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചു. തലശേരി എഎസ്പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലാണ് അന്വേഷണം.
സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആളൊഴിഞ്ഞ വീട്ടുപറന്പിൽ എങ്ങനെ ബോംബ് വന്നുവെന്നതു സംബന്ധിച്ചാണ് പോലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്ത് നിടുംവോട്ടുംകാവിനു സമീപം ആയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ (90) ആയിരുന്നു സ്ഫോടനത്തിൽ മരിച്ചത്. ബോംബ് പൊട്ടിയ സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെയ്ഡ്
കണ്ണൂർ: തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടി വയോധികൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ പോലീസ് ബോംബുകൾക്കും ആയുധങ്ങൾക്കുമായി പരിശോധനയാരംഭിച്ചു.
കണ്ണൂർ ജില്ലയുടെ അതിർത്തി പങ്കിടുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിൽ കോഴിക്കോട് റൂറൽ പോലീസിന്റെ നേതൃത്വത്തിലും റെയ്ഡ് നടത്തി.
പാനൂർ, തലശേരി, ന്യൂമാഹി, കൂത്തുപറന്പ് മേഖലകളിൽ നേരത്തേ ബോംബ് നിർമാണം, സ്ഫോടനം, എന്നിവ നടന്നിട്ടുള്ള പ്രദേശങ്ങൾ, ആൾപെരുമാറ്റമില്ലാത്ത പറന്പുകൾ, നിർമാണത്തിലിരിക്കുന്ന വീടുകൾ, ആൾതാമസമില്ലാത്ത വീടുകൾ, കനാൽക്കരയോട് ചേർന്നുള്ള കുറ്റിക്കാടുകൾ, കലുങ്കുകൾ, കുന്നിൻപുറങ്ങൾ, കശുവണ്ടിത്തോട്ടം, ചെങ്കൽ-കരിങ്കൽ ക്വാറി മേഖലകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.