""ഇവിടെ ബോംബ് നിർമാണം തകൃതി'' വെളിപ്പെടുത്തലുമായി യുവതി
Thursday, June 20, 2024 2:29 AM IST
തലശേരി: എരഞ്ഞോളി ബോംബ് സ്ഫോടനത്തിനു പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി.
പ്രദേശത്ത് പതിവായി ബോംബുനിര്‍മാണം നടക്കുന്നുണ്ടെന്നും പലതവണ പറമ്പുകളില്‍നിന്നു ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന.
പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണു തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
""പാര്ട്ടിക്കാര് ഇതിനു മുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണു മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല.
ഞങ്ങള്‍ സാധാരണക്കാരാണ്. ഞങ്ങള്‍ക്കു ജീവിക്കണം. ബോംബ് പൊട്ടി മരിച്ചത് ഒരു സാധാരണക്കാരനാണ്. ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ചു നടക്കാന്‍ കഴിയണം’’-സീന മാധ്യമങ്ങളോട് പറഞ്ഞു.
എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനും വിളിപ്പാടകലെയുള്ള വീട്ടിലാണു ചൊവ്വാഴ്ച ഉച്ചയോടെ സ്ഫോടനം നടന്നത്.
പറമ്പില്‍ തേങ്ങ പെറുക്കാനെത്തിയ വേലായുധന് സ്റ്റീല്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. കൈയില്‍ കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.