കൊച്ചി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടം മറിച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പല ഇനങ്ങള്‍ക്കും പത്തു മുതല്‍ 40 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്.
വിലക്കയറ്റത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബീന്‍സും തക്കാളിയുമാണ്. ബീന്‍സിന് കിലോയ്ക്ക് 160 രൂപയാണ് കൊച്ചിയിലെ വില. കഴിഞ്ഞയാഴ്ച 90 രൂപയായിരുന്നു. കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന തക്കാളിക്ക് 100 രൂപയായി.
കോലാര്‍, മൈസൂരു, ഹൊസൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും എറണാകുളം മാര്‍ക്കറ്റിലേക്ക് തക്കാളിയെത്തുന്നത്. ഇവിടങ്ങളിൽനിന്നുള്ള തക്കാളിവരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. ഈ സ്ഥലങ്ങളില്‍നിന്നു തക്കാളി വരുന്നത് കുറയുമ്പോള്‍ മുന്‍കാലങ്ങളില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് തക്കാളി ഇവിടേക്ക് എത്തുമായിരുന്നു. ഇത്തവണ നാസിക്കില്‍നിന്നുള്ള വരവും കുറഞ്ഞു.
ഒരാഴ്ചയ്ക്കു മുമ്പ് കിലോയ്ക്ക് 50 രൂപയായിരുന്ന അച്ചിങ്ങയ്ക്ക് നിലവില്‍ 70 രൂപയാണ്. 70 രൂപയുണ്ടായിരുന്ന പാവയ്ക്ക 90 ലെത്തി. കാരറ്റ് - 70 , കാബേജ് - 60 , സവാള- 46, ഉള്ളി - 80, ഉരുളക്കിഴങ്ങ് - 50, ചേന - 80 , ബീറ്റ്റൂട്ട് - 50 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.
അതേസമയം, കോവയ്ക്ക - 40, മത്തങ്ങ, കുമ്പളങ്ങ- 40 എന്നിവയുടെ വിലയില്‍ മാറ്റമില്ല.