തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്എൻഡിപി നേതൃത്വം ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ ദാർശനിക പാതയ്ക്കു വ്യത്യസ്തമായ നിലപാട് എസ്എൻഡിപി നേതൃത്വം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അവർതന്നെ പരിശോധിക്കണം.
നിരവധി മേഖലകളിൽ ആർഎസ്എസിനും സംഘപരിവാറിനും വേണ്ടി അവർ വോട്ട് മാറ്റാൻ ശ്രമിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചിരുന്നതും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുമാണ് ഈഴവ തീയ്യ വിഭാഗങ്ങൾ.
അവരിലാണു മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നത്. സംഘപരിവാർ അജണ്ടയിലേക്കു നീങ്ങാൻ സാധ്യതയുള്ളവർ ശരിയായ എസ്എൻഡിപി രാഷ്്ട്രീയത്തിലേക്കു മടങ്ങിവരണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമിതി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണു എസ്എൻഡിപി നേതൃത്വത്തിനെതിരെ എം.വി.ഗോവിന്ദൻ രംഗത്തെത്തിയത്. രാജ്യസഭാ സ്ഥാനാർഥി നിർണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിനു കീഴ്പ്പെട്ടിരിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്.
ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനത്തിൽപ്പെട്ട വ്യക്തി ഇടതുപക്ഷം ന്യൂനപക്ഷത്തിനു രാജ്യസഭയിൽ സ്ഥാനം നൽകിയതിനെ വിമർശിക്കുന്നത് ആ പ്രസ്ഥാനത്തിലുള്ളവർ തന്നെ ഗൗരവമായി കാണണം.
കേന്ദ്രമന്ത്രിസഭയിൽ ഒരു മുസ്ലിം പ്രതിനിധി പോലും ഇല്ലാത്തതിൽ ഒരു പ്രതിഷേധവും അവർ കാണിക്കുന്നില്ല. ഇവർക്കു സംഘപരിവാർ അനുകൂല മനസ് രൂപപ്പെട്ടുവരികയാണെന്നും ഗോവിന്ദൻ പറഞ്ഞു.
കേരള സമൂഹത്തിൽ വളരെ പ്രധാനപ്പെട്ട വിഭാഗമാണ് എസ്എൻഡിപി. എന്നാൽ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസിന്റെ രൂപീകരണത്തിലൂടെ അവരിലേക്ക് ആർഎസ്എസ് കടന്നുചെല്ലുകയാണ്. ഇപ്പോൾ വെള്ളാപ്പള്ളിയുടെ മകനും അദ്ദേഹത്തിന്റെ ഭാര്യയുമുൾപ്പെടെ ആർഎസ്എസിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
എല്ലാക്കാലത്തും വർഗീയതയ്ക്ക് എതിരായി നിലകൊണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവ ജനവിഭാഗം ഇക്കുറി പ്രത്യേക കാരണങ്ങൾകൊണ്ട് ബിജെപിക്ക് അനുകൂലമായി മാറി. ചില കേന്ദ്രങ്ങളിൽ ബിഷപ്പുമാരുൾപ്പെടെ അവരുടെ പരിപാടികളിൽ തന്നെ പങ്കെടുത്തു. തൃശൂർ മണ്ഡലത്തിൽ കോണ്ഗ്രസിനു ചോർന്ന 86,000ത്തിലധികം വോട്ടിൽ ബഹുഭൂരിപക്ഷം ഇവരുടേതാണ്. ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങൾ ബിജെപി ഇതിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കേറ്റ ഈ തിരിച്ചടി ഗൗരവമായി പരിശോധിക്കും. ഇതിനു ബൂത്തുതല പരിശോധന നടത്തി വേണ്ട തിരുത്തൽ വരുത്തും. അതോടൊപ്പം സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പെടെ കേന്ദ്ര നേതാക്കൾ പങ്കെടുക്കുന്ന നാലു മേഖലയോഗങ്ങൾ അടുത്തമാസം നടത്തും.
ലോക്കൽ തലത്തിലും അതിനു താഴെയുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും വിളിച്ചുചേർത്ത് അവർക്കു പറയാനുള്ളതു കേൾക്കുകയും തങ്ങൾക്ക് പറയാനുള്ളതും പറയുകയും ചെയ്യുന്നതിനുള്ള ജനസദസുകൾ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രി എന്തു ശൈലിയാണു മാറ്റേണ്ടതെന്നു ഗോവിന്ദൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എന്തു ശൈലിയാണു മാറ്റേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത ശൈലിയാണങ്കിലല്ലേ മാറ്റാൻ കഴിയൂ.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ വ്യാപകമായ വ്യാജവാർത്താ പ്രചാരണമാണു കഴിഞ്ഞ കുറേനാളായി നടക്കുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ പിണറായിയെ വ്യാപകമായി കടന്നാക്രമിച്ചു പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് യുഡിഎഫും മാധ്യമങ്ങളും തുടരുന്നത്. ഇത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ കുറച്ചു സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.