ഇന്നു സംഗീതദിനം: ഇനിയും പിറന്നില്ല കേരളഗാനം
Friday, June 21, 2024 3:20 AM IST
തൃശൂർ: ഇന്നു വീണ്ടുമൊരു സംഗീതദിനംകൂടി വന്നണയുന്പോഴും മലയാളക്കര കാത്തിരിക്കുന്ന കേരളഗാനം പിറന്നില്ല. 2018ൽ എൽഡിഎഫ് മന്ത്രിസഭയുടെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെത്തി സാംസ്കാരികപ്രവർത്തകരുമായി നടത്തിയ മുഖാമുഖത്തിലാണ് കേരളഗാനമെന്ന ആശയം മുന്നോട്ടുവച്ചത്.
പൊതുചടങ്ങുകളിൽ ആലപിക്കാൻ കേരളത്തിനൊരു സംസ്ഥാനഗാനം വേണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെടുകയും ഗാനം രചിച്ചുസമർപ്പിക്കാൻ മുഖാമുഖവേദിയിൽതന്നെ നിർദേശം നൽകുകയും ചെയ്തു. ആറുവർഷമായിട്ടും കേരളഗാനം പിറവികൊണ്ടില്ല.
കേരളത്തിന്റെ ഔദ്യോഗികഗാനത്തിനു പൊതുജനങ്ങളിൽനിന്നു രചനകളും നിർദേശങ്ങളും ക്ഷണിച്ച കേരള സാഹിത്യ അക്കാദമിക്കു നിരവധി രചനകളും നിർദേശങ്ങളുമാണ് ലഭിച്ചത്. പഴയകാലരചനകൾ ഔദ്യോഗികഗാനമാക്കണമെന്ന നിർദേശങ്ങളും അക്കാദമിക്കു മുന്നിലെത്തിയിരുന്നു.
ലഭിച്ച ഗാനങ്ങളിൽനിന്നും കവിതകളിൽനിന്നും നിർദേശങ്ങളിൽനിന്നും ഉചിതമായതു തെരഞ്ഞെടുക്കാൻ അക്കാദമി ചുമതലപ്പെടുത്തിയ പാനൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങൾ പൂർത്തിയാക്കിയതാണ്.
അവസാന റൗണ്ടിലേക്കു തെരഞ്ഞെടുത്തവയുടെ പട്ടിക ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുമുണ്ടായിരുന്നു. അതിനിടെയാണു കോവിഡും ലോക്ഡൗണും വന്നത്.
അതോടെ അന്തിമ തെരഞ്ഞെടുപ്പ് വൈകി. ഈ വർഷമാദ്യം കേരളഗാനം വിവാദങ്ങളിലും കുടുങ്ങി. പ്രശസ്തഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തന്പി രചിച്ച കേരളഗാനം തള്ളിയ കേരള സാഹിത്യ അക്കാദമിയുടെ നടപടിയെത്തുടർന്നാണ് കേരളഗാനം വിവാദത്തിലായത്.
ശ്രീകുമാരൻ തന്പിയുടെ കേരളഗാനം ക്ലീഷേ ആയതുകൊണ്ടാണു നിരസിച്ചതെന്നായിരുന്നു സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദന്റെ പ്രതികരണം. ഇതോടെ സച്ചിദാനന്ദനെതിരേ രൂക്ഷവിമർശനമാണ് ഉയർന്നത്.
പിന്നീട് കേരളഗാനത്തെക്കുറിച്ച് ഇതുവരെയും സർക്കാരോ സാഹിത്യ അക്കാദമിയോ ഒന്നുംതന്നെ പറഞ്ഞിട്ടില്ല.