തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കെപിസിസി ലീഡേഴ്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കും.
ജൂലൈ 15, 16 തീയതികളിൽ വയനാട് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിൽ എഐസിസി നേതാക്കൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങൾ, പോഷകസംഘടനകളുടെ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.
അഞ്ച് സോണുകളുണ്ടാക്കി സംഘടനാ ശക്തീകരണത്തിനു മുതിർന്ന നേതാക്കളെയും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തും. ഇവർ ജില്ലകളിലെ സംഘടനാ പ്രശ്നങ്ങൾ പഠിച്ച് 20 ദിവസത്തിനുള്ളിൽ കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനും അവലോകനത്തിനുമായി സംസ്ഥാന-ജില്ലാതല സമിതികൾക്ക് രൂപം നൽകും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനങ്ങൾ.
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പരാജയം അന്വേഷിക്കാൻ കെപിസിസി ചുമതലപ്പെടുത്തിയ രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച് കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തി.
രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.
യോഗത്തിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
കെ.മുരളീധരൻ വിട്ടുനിന്നു തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ഇന്നലെ ചേർന്ന കെപിസിസി നേതൃയോഗത്തിൽ നിന്നും കെ.മുരളീധരൻ വിട്ടുനിന്നു.
തൃശൂരിലെ തോൽവിക്കു പിന്നാലെ തൽക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്തു നിന്നും വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കൾ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല.