മാസപ്പടി കേസ് ഉയർത്തി കുഴൽനാടൻ; വിലക്കി സ്പീക്കർ
Friday, June 21, 2024 3:21 AM IST
തിരുവനന്തപുരം: മാസപ്പടി കേസ് വീണ്ടും നിയമസഭയിൽ ഉയർത്തി ഡോ. മാത്യു കുഴൽനാടൻ. അദ്ദേഹത്തെ വിലക്കി സ്പീക്കർ എ.എൻ. ഷംസീർ. ഒടുവിൽ കുഴൽനാടന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ അനാഥാലയങ്ങളിൽ നിന്നു മാസപ്പടി കൈപ്പറ്റി എന്ന് ആർഒസി രേഖകളിൽ വ്യക്തമാണെന്നു ധനാഭ്യർഥനാചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച കുഴൽനാടൻ പറഞ്ഞു. പിവി എന്നു പറഞ്ഞാൽ ആരുമാകാം എന്നാണു മുഖ്യമന്ത്രി നേരത്തേ നിയമസഭയിൽ പറഞ്ഞത്.
പിവി എന്നത് പിണറായി വിജയൻ അല്ലെന്നു തെളിയിച്ചാൽ താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കാമെന്നു പറഞ്ഞു. ഇപ്പോൾ അതിന് അവസരം കിട്ടിയിരിക്കുകയാണെന്നു കുഴൽനാടൻ പറഞ്ഞു.
ഈ വിഷയം സ്ഥിരമായി ഉന്നയിക്കാനുള്ള വേദിയല്ല ഇതെന്ന് മാത്യു ഈ വിഷയത്തിലേക്കു കടന്നപ്പോൾ തന്നെ സ്പീക്കർ പറഞ്ഞു. സോഷ്യൽ മീഡിയയ്ക്കു വേണ്ടി ഇവിടെ പ്രസംഗിക്കാൻ പറ്റില്ല. ഇതിനിടെയും കുഴൽനാടൻ പ്രസംഗം തുടർന്നു.
ഭരണപക്ഷവും പ്രതിപക്ഷവും ബഹളം കൂട്ടിക്കൊണ്ടിരുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തേക്കുറിച്ചു നിയമസഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്നു സ്പീക്കർ ഓർമിപ്പിച്ചു. ഈ ചട്ടത്തേക്കുറിച്ച് അറിയില്ലെങ്കിൽ കുഴൽനാടൻ പ്രതിപക്ഷത്തെ മുതിർന്നവരോടു ചോദിക്കണം.
മാസപ്പടി എന്നു പറയുന്പോൾ എന്താണ് ഇത്ര പ്രശ്നം എന്നു കുഴൽനാടൻ ചോദിച്ചു. പ്രസംഗവും ബഹളവും തുടരുന്നതിനിടെ അനുവദിക്കപ്പെട്ട സമയം അവസാനിച്ചു. ഈ സമയം സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയും അടുത്തയാളെ പ്രസംഗിക്കാൻ വിളിക്കുകയും ചെയ്തു.