സപ്ലൈകോ അന്‍പതാം വാര്‍ഷികം 25ന്
Sunday, June 23, 2024 1:15 AM IST
തിരുവനന്തപുരം: സപ്ലൈകോയുടെ 50-ാം വാര്‍ഷികം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 25 ന് രാവിലെ 11.30ന് പാളയം അയ്യങ്കാളി ഹാളിലാണ് ചടങ്ങ്. 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളാണ് നടത്തുന്നതെന്നു സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി രണ്ട് സെയില്‍സ് ഓഫറുകള്‍ ഉള്‍പ്പെടെ അഞ്ചു പുതിയ പദ്ധതികള്‍ ആരംഭിക്കും. ഈ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിക്കും. ശബരി ബ്രാന്‍ഡില്‍ സണ്‍ ഫ്ളവര്‍ ഓയില്‍, പാം ഓയില്‍, ഉപ്പ്, പഞ്ചസാര, ക്ലീനിംഗ് ഉത്പന്നങ്ങള്‍ എന്നിവ വിപണിയിലിറക്കും. കൂടാതെ ആധാര്‍ ലിങ്ക്ഡ് ബയോമെട്രിക് നെല്ല് സംഭരണം നടപ്പാക്കും.
നിലവില്‍ സപ്ലൈകോ 2.25 ലക്ഷം നെല്‍ കര്‍ഷകരില്‍നിന്ന് ഓരോ സീസണിലും നെല്ല് സംഭരിക്കുന്നുണ്ട്. ഈ പദ്ധതി കുറ്റമറ്റതാക്കുന്നതിനായി രജിസ്റ്റേർഡ് കര്‍ഷകരില്‍നിന്ന് ബയോമെട്രിക് വിവരങ്ങള്‍ കൂടി ശേഖരിച്ച് ആധാര്‍ ലിങ്ക്ഡ് ബയോമെട്രിക് നെല്ലുസംഭരണം ആക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു. നെല്ലു സംഭരണത്തിലെ ക്രമക്കേട് പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുക.
സപ്ലൈകോയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമായി സപ്ലൈകോ ആസ്ഥാനത്തും സപ്ലൈകോയിലുമായി കൂടിക്കിടക്കുന്ന ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പാക്കും.
സപ്ലൈകോ വില്പന ശാലകളില്‍ ഇആര്‍പി മുഖേനയാണ് വില്പന നടത്തിവന്നിരുന്നത്. ഇനിയും പൂര്‍ത്തിയാകാത്ത മൊഡ്യൂളുകളും ഈ വര്‍ഷത്തില്‍ത്തന്നെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ പലതും ഇല്ലെന്നു സമ്മതിച്ച് മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലറ്റുകളില് പലതിലും സബ്സിഡി സാധനങ്ങള്‍ ഇല്ലെന്നു സമ്മതിച്ച് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് സാധനങ്ങളുടെ കുറവ് മന്ത്രി തുറന്നു സമ്മതിച്ചത്.
എല്ലാ സബ്സിഡി ഉത്പന്നങ്ങളും എല്ലാ ഔട്ട്ലറ്റുകളിലും ഉണ്ടാവണമെന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി മുന്‍കൂര്‍ പണം നല്കിയാല് മാത്രമേ വടക്കേ ഇന്ത്യയില്‍നിന്നുള്ള പഞ്ചസാര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ലഭിക്കൂ എന്ന അവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.