റെജി ജോസഫ്
കോട്ടയം: വിശുദ്ധ മദര്‍ തെരേസ നേരിട്ടെത്തി സ്ഥാപിച്ച കോട്ടയം കഞ്ഞിക്കുഴിയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തില്‍ ഇനി ഉപവിയുടെ സഹോദരിമാരുടെ സാന്നിധ്യമില്ല. മഠത്തിനു മുന്നിലെ മദര്‍ തെരേസയുടെ തിരുരൂപവും പൂജ്യചിത്രങ്ങളുമായി മിഷനറീസ് ഇവിടെത്തെ എട്ടു സഹോദരിമാര്‍ അന്‍പതു വര്‍ഷത്തെ സമര്‍പ്പിത ശുശ്രൂഷയ്ക്കുശേഷം കോട്ടയത്തോട് യാത്ര പറഞ്ഞു.
സഹോദരരിമാരുടെ ചുമതലയിലായിരുന്നു കീഴുക്കുന്നിലെ 58 അന്തേവാസികളെ മറ്റ് അഭയഭവനങ്ങളില് സുരക്ഷിതരാക്കി സ്ഥാപനത്തിന്റെ താക്കോല്‍ വിജയപുരം രൂപതയ്ക്ക് കൈമാറിയശേഷമാണ് മടക്കം. മഠവും അഗതിഭവനും രണ്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിലെ വിവിധ പരിമിതികളുടെ പശ്ചാത്തലത്തിലാണ് മദര്‍ തെരേസയുടെ സഹോദരിമാര്‍ കോട്ടയത്തുനിന്നു മടങ്ങുന്നത്. നീലക്കരയുള്ള തൂവെള്ള കോട്ടണ്‍സാരിയും കാരുണ്യം ചൊരിയുന്ന പുഞ്ചിരിയുമായി കോട്ടയത്തെ ശുശ്രൂഷാ മേഖലകളിലും ആധ്യാത്മികരംഗങ്ങളും സജീവമായിരുന്നു മിഷനറീസ് ഓഫ് ചാരിറ്റി.
കോട്ടയം ഇറഞ്ഞാല്‍ പാറമേല്‍ പി.എം. ജോസഫുമായുള്ള കുടുംബബന്ധമാണ് മദര്‍ തെരേസ കോട്ടയത്ത് എത്താന്‍ നിമിത്തമായത്. 1950കളില്‍ റബര്‍ വ്യാപാരത്തിന് കോട്ടയത്തുനിന്നു കോല്ക്കടത്തയിലെത്തിയ പി.എം. ജോസഫിന്റെ കോല്‍ക്കത്തയിലെ വീട്ടില്‍ മദര്‍ തെരേസയും മലയാളിയായ ഒരു സിസ്റ്ററും അവിചാരിതമായി ഭവനസന്ദര്ശനത്തിനെത്തിയതില് തുടങ്ങുന്നു പാറമേല്‍ കുടുംബവുമായുള്ള മദറിന്റെ ആത്മബന്ധം.
കല്‍ക്കട്ടാ ജോസഫ് ചേട്ടന് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പി.എം. ജോസഫും ഭാര്യ മറിയാമ്മയും നല്കിയ ഹൃദ്യമായ സ്വീകരണസല്ക്കാരത്തിനൊടുവില് മദര്‍ തെരേസ ചോദിച്ചു തെരുവിലെ കുട്ടികളെ പഠിപ്പിക്കാന്‍ വീട്ടുമുറ്റം വിട്ടുനല്‍കാമോയെന്ന്. സന്തോഷത്തോടെ സമ്മതം അറിയിച്ചതുമുതല്‍ മദറിന്റെ സഹോദരിമാര്‍ ഈ മലയാളി കുടുംബത്തിന്റെ മുറ്റത്ത് അക്ഷര കളരി തുടങ്ങി.
അക്കാലത്ത് പേരിലും പെരുമയിലും അധികമാരാലും അറിയപ്പെടാത്ത മദര്‍ തെരേസയ്ക്ക് പാറമേല്‍ ജോസഫിന്റെ കുടുംബം വലിയ കരുതലായി മാറി. കോൽക്കത്തയിലെ മദര്‍ ഹൗസിലും ശുശ്രൂഷാഭവനിലും വിവിധ അഗതിമന്ദിരങ്ങളിലുമൊക്കെ സഹായവും സേവനവുമായി ജോസഫും മറിയാമ്മയും മക്കളും ഒപ്പം ചേര്‍ന്നു.
പാറമേല്‍ കുടുംബവുമായുള്ള ആത്മബന്ധത്തിലാണ് മദര്‍ തെരേസ പി.എം. ജോസഫിനും മറിയാമ്മയ്ക്കുമൊപ്പം 1974ല്‍ കോട്ടയത്തെത്തിയത്.
ആ വരവില്‍ ഇറഞ്ഞാലില് ജോസഫിനുണ്ടായിരുന്ന രണ്ടു വീടുകളിലും മദര്‍ സന്ദര്‍ശനം നടത്തി. വീടുകളിലൊന്ന് നല്കിയാല് മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠം തുടങ്ങാനുള്ള മദര്‍ തെരേസയുടെ താല്പര്യമനുസരിച്ച് ആ ഭവനം ജോസഫ് നല്കി. അന്നു മുതല്‍ മദര്‍ തെരേസയുടെ മഠം കോട്ടയത്തെ കാരുണ്യശുശ്രൂഷയുടെ കേന്ദ്രമായി.
മദറിന്റെ ആദ്യകാല സഹോദരിമാരായ സിസ്റ്റര്‍ എവുജിന്‍ മേരി, സിസ്റ്റര്‍ റെജീന മണിപ്പാടം ഉള്‍പ്പെടെ നിരവധി മലയാളികളും ഇതര സംസ്ഥാനക്കാരും വിദേശികളുമായി നൂറു കണക്കിന് സിസ്റ്റേഴ്സ് ഈ മഠം കേന്ദ്രമാക്കി നഗരത്തില്‍ അനുപമ ശുശ്രൂഷയര്‍പ്പിച്ചു.
മദര്‍ തെരേസ ദീപികയുടെ കോട്ടയം ഓഫീസ് സന്ദര്‍ശിച്ചതും പി.എം. ജോസഫിനൊപ്പമാണ്.കാലങ്ങളോളം കോല്‍ക്കത്തയില്‍ റബര്‍ വില്‍പ്പന നടത്തിയ ജോസഫ് പില്ക്കാലത്ത് കോട്ടയത്തേക്ക് മടങ്ങിയപ്പോൾ കോല്‍ക്കത്ത രജിസ്ട്രേഷനുള്ള പ്രീമിയര്‍ പത്മിനി കാര്‍ വീട്ടിലേക്കു കൊണ്ടുപോന്നു.
മദേഴ്സ് കാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച ഷെഡ്ഡില്‍ ഏറെക്കാലം ഇറഞ്ഞാലില് അതു ഭദ്രമായി സൂക്ഷിച്ചിരുന്നു. പില്ക്കാലത്തും അര്‍ഥിനികളെ തേടിയുള്ള മദറിന്റെ കേരള യാത്രകളില്‍ ജോസഫും വിശ്വസ്ത സഹോദരനായി ഒപ്പമുണ്ടായിരുന്നു.
മദര്‍ തെരേസ ദിവംഗതയായ വേളയിലും സംസ്കാരശുശ്രൂഷയിലുമൊക്കെ കോല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജോസഫിന്റെ മക്കളും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
മദര്‍ തെരേസ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട വേളയില്‍ കോട്ടയം മഠത്തില്‍ ഒട്ടേറെപ്പേര്‍ പ്രാര്ഥനാനിര്ഭരായി സന്നിഹിതരായിരുന്നു. ചാപ്പലില്‍ മദറിന്റെ ചിത്രവും മുറ്റത്ത് കണ്ണാടിപേടകത്തില് വിശുദ്ധയുടെ തിരുരൂപവും സ്ഥാപിച്ചു.
ഇറഞ്ഞാല്‍-റബര്‍ ബോര്‍ഡ് റോഡ് മദര്‍ തെരേസ റോഡ് എന്നു നാമകരണം ചെയ്യപ്പെട്ടു. ഈ റോഡിലൂടെ യാത്ര ചെയ്തിരുന്നവരൊക്കെ ഒരു നിമിഷം വിശുദ്ധയുടെ പാദസ്പര്‍ശമുള്ള സന്യാസിനീ ഭവനത്തിലേക്ക് നോക്കി പറഞ്ഞിരുന്നു മദറിന്റെ മഠം എന്ന്.
മദര്‍ തെരേസ- മിഷനറീസ് ഓഫ് ചാരിറ്റി എന്ന ബോര്‍ഡുള്ള നീലവരയുള്ള വെള്ള വാനില്‍ എത്രയോ രോഗികളെയും അഗതികളെയുമായി സഹോദരിമാര്‍ യാത്ര ചെയ്തു. ഇനി ആ വാനും വിശുദ്ധിയുടെ പ്രഭചൊരിയുന്ന മദര്‍ തെരേസ സിസ്റ്റേഴ്സിന്റെ സാന്നിധ്യവും കോട്ടയത്തിനു നഷ്ടമായിരിക്കുന്നു.
ചിക്കുന്‍ ഗുനിയയും മഹാപ്രളയവും കോവിഡും ദുരിതം വിതച്ച വേളകളില്‍ കരുതല്ക്കൈകളുമായി നഗരത്തില്‍ ചെയ്ത സേവനങ്ങളെ കാലത്തിന് മറക്കാനാവില്ല.