ദീപിക മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട പത്രം: ഡോ. സി.വി. ആനന്ദബോസ്
Sunday, June 23, 2024 1:15 AM IST
പാലാ: വാര്‍ത്തയുടെ സത്യസന്ധതയ്ക്കും മൂല്യങ്ങള്‍ക്കും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള ദീപികയ്ക്കു പകരം ദീപിക മാത്രമാണെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. ദീപികയുടെ 138-ാമത് വാര്‍ഷികാഘോഷവും അവാര്‍ഡ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാവറയച്ചൻ സ്ഥാപിച്ച പ്രസിൽ നിധീരിക്കല്‍ മാണിക്കത്തനാരും കർമ്മലീ ത്താ വൈദികരും ചേർന്നു തുടങ്ങിയ നസ്രാണി ദീപിക മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിലും അധികാരികളുടെ മുമ്പിലും അവതരിപ്പിക്കാന്‍ ദീപികയ്ക്ക് കഴിഞ്ഞെന്നും ഗവര്‍ണര്‍ ആനന്ദബോസ് പറഞ്ഞു.
പാലാ ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി.
ജോസ് കെ. മാണി എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, പാലാ നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തേല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് സ്വാഗതവും രാഷ്ട്രദീപിക ഡയറക്ടറും പാലാ രൂപത വികാരി ജനറാളുമായ റവ.ഡോ. ജോസഫ് തടത്തില്‍ നന്ദിയും പറഞ്ഞു.
സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പിന്റെ (സൈം) പ്രിന്‍സിപ്പലും സ്ഥാപകനുമായ പ്രഫ. ജെ. ഫിലിപ്പ്, പാലാ മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. ജോസഫ് കണിയോടിക്കല്‍, പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയുടെയും സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജിയുടെയും മാനേജര്‍ ഫാ. മാത്യു കോരംകുഴ, പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പി. ജോര്‍ജ് തോമസ്, ചലച്ചിത്ര സംവിധായകൻ ഭദ്രന് മാട്ടേല്‍, ചേര്‍പ്പുങ്കല്‍ ബിവിഎം കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, പാലാ മരിയസദനം സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ സന്തോഷ് ജോസഫ് എന്നിവര്‍ക്ക് ഗവര്‍ണര്‍ സി.വി. ആനന്ദബോസ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.