കോഴിക്കോട്: ബിജെപിക്കു തടയിടാന്‍ സംസ്ഥാനംതോറും കൂട്ടായ്മ രൂപപ്പെടണമെന്ന നിലപാടാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഉത്തര്‍പ്രദേശിലുണ്ടായ കൂട്ടായ്മ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക ശക്തിയായി മാറി. ബിജെപി തോല്‍പ്പിക്കാന്‍ കഴിയാത്ത ശക്തിയല്ലെന്നു തെളിയിക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ബീച്ചില്‍ എന്‍ജിഒ അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടതുമുന്നണിക്ക് പരാജയം സംഭവിച്ചു എന്നതു വസ്തുതയാണ്. തിരിച്ചുവരാന്‍ കഴിയും എന്നുതന്നെയാണ് കരുതുന്നത്.
ചില കാര്യങ്ങളില്‍ മുടക്കം വന്നുവെന്നത് സത്യമാണ്. ക്ഷേമ പെന്ഷന് തുല്യഗഡുക്കളായി ഓരോ മാസവും കൊടുത്തുതീര്‍ക്കും. ഡിഎ വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തും. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുഴുവന്‍ ഡിഎയും നല്‍കും.ദൈനംദിന കാര്യങ്ങള്‍ കേരളം എങ്ങനെ നടത്തുമെന്നു നോക്കട്ടേയെന്ന് കേന്ദ്രം കരുതിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടിയത് ഗൗരവമായി പരിശോധിക്കണം. തൃശൂരില്‍ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോയെന്നു ചിന്തിക്കണം ഇതിന് പല ഘടകങ്ങളുണ്ട്. ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല, എന്നാല്‍ അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കണം.
നാടിന്റെ സംസ്കാരത്തിനു ചേര്‍ന്നതല്ല ബിജെപിയെ പിന്തുണയ്ക്കുന്ന ഈ നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം വിഭാഗങ്ങളുടെ മേധാവികളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച ചെയ്തു. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ നിലപാട് എടുത്തു.
ഇടതുപക്ഷത്തോട് വിരോധം ഉള്ളതുകൊണ്ടല്ല ഈ നിലപാട് എടുത്തത്. അവസരവാദത്തിനും തങ്ങളുടെ താത്പര്യം സംരക്ഷിക്കാനുമായിരുന്നു ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജമാ-അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി ലീഗ് മാറി. വോട്ടിനുവേണ്ടി കൂട്ടുകൂടാന്‍ പറ്റാത്തവരുമായി കൂട്ടുകൂടുന്നവരായി ലീഗ് മാറിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പൊതുസമ്മേളനത്തില്‍ ബിനോയ് വിശ്വം എംപി, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.