തിരുവനന്തപുരം: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എക്സൈസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ എക്സൈസ് മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. കേരളവുമായി അതിർത്തി പങ്കിടുന്ന അയൽസംസ്ഥാനത്ത് നടന്ന ദുരന്തത്തെ അതീവ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും.
സംസ്ഥാനത്തെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും അതിർത്തി മേഖലയിലും വിപുലമായ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു. ആവശ്യമുള്ള ചെക്ക്പോസ്റ്റുകളിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കുകയും, സംശയമുള്ളവ പരിശോധിക്കുകയും ചെയ്യും. അതിർത്തി പ്രദേശത്തെ ഇടറോഡുകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കും. നാല് ജില്ലകളിലെ സംസ്ഥാന അതിർത്തികളിൽ നിയോഗിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ (കെമു) പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഇതിന് പുറമേ അതിർത്തി പ്രദേശത്ത് കൂടുതൽ പട്രോളിംഗ് യൂണിറ്റുകളെയും വിന്യസിക്കും. അതിർത്തി പ്രദേശത്തെ എല്ലാ എക്സൈസ് യൂണിറ്റുകളും ചെക്ക്പോസ്റ്റുകളുമായുള്ള ഏകോപനത്തോടെ പ്രവർത്തിക്കും.
ഹൈവേ പട്രോളിംഗ് ടീമിന്റെ വാഹന പരിശോധനയും വിപുലമാക്കും. മന്ത്രിയുടെ നിർദേശപ്രകാരം എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ജില്ലാ മേധാവിമാർ മുതൽ മുകളിലേക്കുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
സ്പിരിറ്റ്, വ്യാജമദ്യ കേസുകളിൽ മുൻകാലത്ത് പ്രതികളായിട്ടുള്ളവരുടെ നിലവിലെ പ്രവർത്തനങ്ങൾ ഉയർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കർശനമായി നിരീക്ഷിക്കും. മുൻപ് വ്യാജമദ്യ ദുരന്തങ്ങൾ നടന്നിട്ടുള്ള മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രത്യേക ജാഗ്രത പുലർത്തും.
വ്യാജമദ്യ വിൽപ്പന നടക്കുന്നില്ല എന്നും, സ്പിരിറ്റോ മറ്റ് അനധികൃത വസ്തുക്കളോ കള്ളിൽ ചേർത്ത് വിൽപ്പന നടത്തുന്നില്ല എന്നും ഉറപ്പു വരുത്താൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് നിർദേശം നൽകി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റും വിദേശമദ്യവും എത്തിക്കുന്ന വാഹനങ്ങൾ രേഖകളും സുരക്ഷാ സംവിധാനവും പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ സംസ്ഥാനത്ത് പ്രവേശിപ്പിക്കൂ.