പ്ലാച്ചിമടയിൽ വീണ്ടും സമരം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
Sunday, June 23, 2024 1:16 AM IST
പ്ലാച്ചിമട: കൊക്കകോള കമ്പനിയുടെ ആസ്തികൾ സ്വീകരിച്ച് പ്ലാച്ചിമടയിലെ ആദിവാസികളെയും കർഷകരെയും വഞ്ചിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും കോലംകത്തിച്ച് പ്ലാച്ചിമട സമരസമിതിയും സംസ്ഥാനതല ഐക്യദാർഢ്യസമിതിയും പ്രതിഷേധിച്ചു.
കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണൽ ബില്ലും ഇടതുപക്ഷജനാധിപത്യമുന്നണിയുടെതന്നെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ നൽകിയ ഉറപ്പും കാറ്റിൽപറത്തിക്കൊണ്ടാണ് ഇടതുപക്ഷ സർക്കാർ കൊക്കകോള കമ്പനിക്കു പ്രശ്നത്തിൽനിന്നു തലയൂരാനുള്ള അവസരം കൊടുക്കുന്നതെന്നു സമരക്കാർ ആരോപിച്ചു.
കൊക്കകോള പ്ലാച്ചിമടയിൽ ഉണ്ടാക്കിയ സകല നഷ്ടങ്ങൾക്കുമായി 216.24 കോടി രൂപ നഷ്ടപരിഹാരം പ്രാദേശികജനതയ്ക്കു നാളിതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ ഭൂമിയും അതിലെ കെട്ടിടങ്ങളും പ്ലാച്ചിമടയിൽ നഷ്ടപരിഹാരത്തിന് അർഹരായ ആദിവാസികൾക്കും കർഷകർക്കും അവകാശപ്പെട്ടതാണെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
ഈയൊരു സാഹചര്യത്തിൽ കമ്പനിയുടെ പ്ലാച്ചിമടയിലെ ആസ്തികൾ സർക്കാരിനു കൈമാറി പ്രശ്നത്തിൽനിന്നു തലയൂരാനുള്ള കമ്പനിയുടെ തന്ത്രം സർക്കാർ തിരിച്ചറിയണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.