കണ്ണൂർ: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മൂന്നു പ്രതികളെ ശിക്ഷാ ഇളവു നല്കി വിട്ടയയ്ക്കാനുള്ള നീക്കം സര്‍ക്കാരിന്റെ അറിവോടെയാണെന്നാണ് നടപടിക്രമങ്ങളിൽനിന്നു ലഭ്യമാകുന്ന സൂചന.
സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്പെഷല്‍ റീമിഷന് നല്കി വിട്ടയയ്ക്കാന് തീരുമാനിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ കത്തിലെ ഉള്ളടക്കം.
പട്ടികയില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രതികളുടെ റീമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയയ്ക്കണമെന്നും കത്തില്‍ പറയുന്നു. ടിപി കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ വിധി കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി ശരിവച്ചിരുന്നു.
പ്രതികളായ കിര്‍മാണി മനോജ്, എം.സി. അനൂപ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്, റഫീഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് മൂന്നു വര്‍ഷം കഠിനതടവുമായിരുന്നു ശിക്ഷ. 2014ലാണ് വിചാരണക്കോടതിയുടെ വിധി ഉണ്ടായത്. ഇതില്‍ പി.കെ. കുഞ്ഞനന്തന് ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു.
2012 മേയ് നാലിന് രാത്രി പത്തരയോടെയാണ് വടകര വള്ളിക്കാട് വച്ച് കൊലയാളി സംഘം ടിപിയെ 51 വെട്ടുകളോടെ കൊലപ്പെടുത്തിയത്. ഇന്നോവ കാറിലെത്തിയ അക്രമികള്‍ ബോംബെറിഞ്ഞു വീഴ്ത്തിയശേഷമാണ് വെട്ടിക്കൊന്നത്. സിപിഎം വിട്ട് ആര്‍എംപി സ്ഥാപിച്ചതിലുള്ള വിദ്വേഷമായിരുന്നു കൊലപാതകത്തിനു കാരണം.
കേസിലെ കൊടി സുനി ഒഴികെയുള്ള പത്തുപ്രതികള്‍ക്ക് ഈയിടെ കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനെതിരേ ടിപിയുടെ ഭാര്യ കെ.കെ. രമ എംഎല്‍എ രംഗത്തുവന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ജയില്‍ ഉപദേശക സമിതിയാണ് ഇവരുടെ പരോള്‍ അംഗീകരിച്ചിരുന്നത്.
എല്ലാവരും ജയിലിൽനിന്നു പുറത്തിറങ്ങുകയും ചെയ്തു. ജയില്‍ അധികൃതരെ മര്‍ദിച്ച കേസില്‍ പ്രതിയായതിനാല്‍ കൊടി സുനിക്ക് തവനൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
കേസിലെ ഒന്നുമുതല്‍ അഞ്ചു വരെയുള്ള പ്രതികളുടെ ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയിരുന്നു.
പ്രതിഷേധം പുകയുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ടി.പി. ചന്ദ്രശേഖരന് കൊലക്കേസിലെ മൂന്നു പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാരിന്റെ വിചിത്രനീക്കം കേരളത്തോടുള്ള വെല്ലുവിളിയാണ്. ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. പ്രതികള്‍ക്കു ശിക്ഷായിളവ് നല്കാന് ഒരു കാരണവശാലും അനുവദിക്കില്ല. ആ ചെറുത്തുനില്‍പ്പിനു മുന്നില്‍ ജനങ്ങള്‍ക്കൊപ്പം പ്രതിപക്ഷം മുന്നിലുണ്ടാകും.
കെ.കെ. രമ പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണ്. ഇതിനെതിരേ കോടതിയെ സമീപിക്കും. പല സമയങ്ങളിലായി വഴി വിട്ട സഹായങ്ങളാണ് പ്രതികള്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിച്ചത്. ജയില്‍സുപ്രണ്ട് സ്വമേധയാ ഇത്തരമൊരു തീരുമാനത്തിലേക്കെത്തില്ല. ആഭ്യന്തരമന്ത്രിയുടെ അറിവില്ലാതെ പട്ടികയില്‍ ടി.പി. വധക്കേസ് പ്രതികളെ ഉള്‍പ്പെടുത്തില്ല.
രമേശ് ചെന്നിത്തല പ്രതികൾക്കു പിണറായി സർക്കാർ ശിക്ഷയിൽ ഇളവു നൽകാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹവും അപലപനീയവുമാണ്. ചന്ദ്രശേഖരന്റെ കൊലപാതകികൾക്കു സംരക്ഷണം കൊടുക്കുന്ന മുഖ്യമന്ത്രി കൊലയാളികളുടെ കൂട്ടുകാരനാണ്.
ആർഎംപിഐ പ്രതികളെ വിട്ടയയ്ക്കാൻ ശ്രമിക്കുന്ന പിണറായി ഭരണകൂടത്തിനെതിരേ ശക്തമായ പ്രതിഷേധമുയരണം. നീതിന്യായവ്യവസ്ഥയ്ക്കും മുകളിലാണ് തങ്ങളെന്നും ഞങ്ങൾ എന്തും തീരുമാനിക്കുമെന്ന ധിക്കാരവുമാണ് പ്രതികളെ വിട്ടയയ്ക്കാൻ എടുക്കുന്ന തീരുമാനമെന്നും കേരളം ഇതംഗീകരിക്കില്ലെന്നും ആർഎംപിഐ സംസ്ഥാന സെക്രട്ടറി
എൻ. വേണു പറഞ്ഞു.