ടിപി പ്രതികളെ വിട്ടയയ്ക്കുന്നതും ബോംബ് നിർമാണവും തമ്മിൽ ബന്ധമെന്ന് കെ. സുധാകരൻ
Sunday, June 23, 2024 1:16 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ സിപിഎമ്മിനുള്ളിൽ എതിർശബ്ദം ഉയർന്നതിനു പിന്നാലെ ഇരുപതു വർഷം വരെ ശിക്ഷായിളവു നൽകരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്നു പ്രതികളെ വിട്ടയയ്ക്കാൻ നീക്കം നടന്നതിനു പിന്നിൽ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി.
ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണ് ജയിൽ സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി. ഉന്നത സിപിഎം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരിൽ വ്യാപകമായി ബോംബ് നിർമാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളിൽ നിന്നു തുറന്നുവിടുകയും ചെയ്യുന്നതും തമ്മിൽ ബന്ധമുണ്ട്.
പ്രതികളെ മോചിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരുടെമേൽ പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെത്തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ. ടിപിയെ വെട്ടിക്കൊന്ന പ്രതികൾക്കുവേണ്ടിയാണ് ഈ സർക്കാരും സിപിഎമ്മും നിലപാടെടുക്കുന്നത്.
പിണറായി സർക്കാരിന്റെ കാലയളവിൽ രണ്ടായിരം ദിവസമാണ് പ്രതികൾക്കു പരോൾ നൽകിയത്. ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾക്കു ജയിലിലിരുന്നു മാഫിയാ പ്രവർത്തനം നടത്താൻ ഫോണ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഒത്താശയും ചെയ്ത സർക്കാരാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രി ഈ പ്രതികളോട് എന്തിനാണ് ഇത്രയേറെ കടപ്പെട്ടിരിക്കുന്നതെന്നതറിയാൻ കേരളീയ സമൂഹത്തിന് താത്പര്യമുണ്ട്.
ടിപി വധക്കേസിൽ നീതി ഉറപ്പാക്കാൻ കെ.കെ. രമ എംഎൽഎ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങൾക്കും കെപിസിസി പിന്തുണ നൽകുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.