കാസർഗോഡ്: പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയുടെ അച്ചടക്ക നടപടി.
സൽക്കാരത്തിൽ പങ്കെടുക്കുകയും രക്തസാക്ഷി കുടുംബങ്ങളെ അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാലു നേതാക്കളെ കോൺഗ്രസിൽനിന്നു പുറത്താക്കി. സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവം പാർട്ടിയിൽ വിവാദമായതിനു പിന്നാലെ ബാലകൃഷ്ണൻ പെരിയ, രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരായി നവമാധ്യമങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തിയതായും അന്വേഷണ കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിർദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് നടപടി പ്രഖ്യാപിച്ചത്.
കെപിസിസി സെക്രട്ടറിയായ ബാലകൃഷ്ണൻ പെരിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.
ബാലകൃഷ്ണന്റെ സഹോദരനും ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമായ രാജൻ പെരിയ, പുല്ലൂർ-പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന പ്രമോദ് പെരിയ, മുൻ മണ്ഡലം പ്രസിഡന്റും പെരിയ സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായ ടി. രാമകൃഷ്ണൻ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവർ.
നേരത്തേ ദുബായിൽ മാധ്യമപ്രവർത്തകനായിരുന്ന ബാലകൃഷ്ണൻ പെരിയ, എറണാകുളം കേന്ദ്രീകരിച്ച് എഫ്എം റേഡിയോ അവതാരകനായും പ്രവർത്തിക്കുന്നുണ്ട്. കോൺഗ്രസിനു വേണ്ടി ചാനൽ ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് വിവാദം ഉയർന്നുവന്നത്. ശരത്ലാലിന്റെയും കൃപേഷിന്റെയും കൊലപാതകക്കേസിലെ 13-ാം പ്രതിയും സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുമായ എൻ. ബാലകൃഷ്ണന്റെ മകന്റെ വിവാഹസൽക്കാരത്തിലാണ് ഇവർ പങ്കെടുത്തത്.
ചടങ്ങിൽ പങ്കെടുത്തതിന്റെ ഫോട്ടോ പുറത്തുവന്നതിനുപിന്നാലെ പ്രമോദ് പെരിയയെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. ഇതിനു പിന്നാലെ രക്തസാക്ഷികളെ മറന്നുകൊണ്ട് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർ എത്ര ഉന്നതരായാലും അവർ കോൺഗ്രസിൽ ഉണ്ടാവില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി.
ഉണ്ണിത്താനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ബാലകൃഷ്ണനും മറുപടി നല്കി. ഇതിനെതിരേ പാർട്ടി പ്രവർത്തകരിൽനിന്നുതന്നെ രൂക്ഷവിമർശനമുണ്ടായതോടെ ബാലകൃഷ്ണൻ പോസ്റ്റ് നീക്കം ചെയ്തെങ്കിലും പാർട്ടിയുടെ മുഖ്യധാരയിൽനിന്ന് അകന്നപോലെയായി രുന്നു.
തുടർന്ന് കെപിസിസി ഇടപെട്ട് എൻ. സുബ്രഹ്മണ്യൻ, പി.എം. നിയാസ് എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. എന്നാൽ അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പിൽ ബാലകൃഷ്ണനും ഒപ്പമുള്ളവരും പങ്കെടുത്തിരുന്നില്ല.