മുദ്ര തീർത്ത കൈകളിൽ ഇനി ടിക്കറ്റും; അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ശ്വേത
Saturday, July 13, 2024 12:57 AM IST
ജിനോ ചെറുപുഴ
ചെറുപുഴ: മുദ്രകൾ പകർന്നുനല്കിയ ഡാൻസ് ടീച്ചറുടെ വേഷത്തിൽനിന്ന് ബസ് കണ്ടക്ടറുടെ കുപ്പായമണിഞ്ഞ് ശ്വേത. ജോലി ചെയ്യുന്നതാകട്ടെ അച്ഛൻ ഡ്രൈവറായ ബസിലും. തിരുമേനിയിലെ അരീപ്പാറയ്ക്കൽ സന്തോഷും മകൾ ശ്വേതയുമാണ് ഒരേ ബസിൽ ജോലി നോക്കുന്നത്.
തിരുമേനി-ചെറുപുഴ-കോഴിച്ചാൽ-പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസിലാണ് ഡ്രൈവറും കണ്ടക്ടറുമായി ഇരുവരും ജോലി ചെയ്യുന്നത്. സന്തോഷിന്റെ മകൻ സ്വരൂപും സ്വകാര്യ ബസ് ഡ്രൈവറാണ്.
ബന്ധുക്കളിലും ഭൂരിഭാഗവും ബസ് തൊഴിലാളികളാണ്. അച്ഛനും സഹോദരനും മറ്റ് ബന്ധുക്കളും ബസിൽ ജോലി ചെയ്യുന്നത് ചെറുപ്പം മുതൽ കണ്ടുവന്ന ശ്വേത രണ്ടാഴ്ച മുന്പാണ് കണ്ടക്ടർ ലൈസൻസ് എടുത്ത് അച്ഛൻ ജോലി ചെയ്യുന്ന ബസിൽ ജോലിക്കെത്തിയത്.
ബസിലെ ജോലി ഇഷ്ടമായതിനാലാണ് ഡാൻസ് പഠിപ്പിക്കുന്ന ജോലിവിട്ട് ബസ് കണ്ടക്ടറായതെന്ന് ശ്വേത പറഞ്ഞു. ശ്വേതയുടെ ഭർത്താവ് ഷിജുവിന് മലേഷ്യയിലാണ് ജോലി. ബസിലെ ജോലികൾ ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായിരുന്നുവെങ്കിൽ ഇന്ന് വനിതകളും ഈ തൊഴിൽ മേഖലയിൽ കടന്നുവരികയാണ്. ചെറുപുഴയിൽതന്നെ ഭാര്യാ-ഭർത്താക്കന്മാരായ ജോമോനും ജിജിനയും ബസ് ജീവനക്കാരാണ്. ജോമോൻ ഡ്രൈവറും ജിജിന കണ്ടക്ടറുമാണ്.