ലക്ഷങ്ങൾ തട്ടിയെടുത്തു; പണം തിരികെ ചോദിച്ചപ്പോൾ ആത്മഹത്യാശ്രമം
Sunday, July 14, 2024 12:51 AM IST
കണ്ണൂർ: എൺപത് കോടി തന്റെ പക്കലുണ്ടെന്നും ലക്ഷങ്ങൾ തന്നാൽ ഇരട്ടിയായി തിരികെ നല്‍കാമെന്നും പറഞ്ഞ് യുവാവ് കോടികൾ തട്ടിയെടുത്തു.
പണം നൽകിയവർ തിരികെ ചോദിച്ചെത്തിയപ്പോൾ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കർണാടകയിലുള്ള ഒരു സ്ത്രീ തന്നെ സൂക്ഷിക്കാൻ ഏല്പിച്ചതാണ് 80 കോടി രൂപയെന്നാണ് യുവാവ് പറഞ്ഞിരുന്നത്. ഇത് കാസർഗോട്ടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. സൂക്ഷിച്ചുവച്ച പണം കുറച്ചുപേരെ കാണിച്ചുകൊടുത്തതായും പറയുന്നു.
തെരഞ്ഞെടുപ്പ് കാലമായതിനാൽ കർണാടകയിൽ പണം സൂക്ഷിക്കാൻ പറ്റില്ലെന്നും അതിനാലാണ് പണം തന്നെ ഏൽപ്പിച്ചതെന്നുമാണ് യുവാവ് പറഞ്ഞത്. സൂക്ഷിക്കുന്നതിന് കൂലിയായി തനിക്ക് 30 കോടി രൂപ ലഭിക്കും. കൂടാതെ സ്ത്രീക്ക് പണത്തിന് പകരം സ്വർണം നല്കിയാൽ മതി.
തനിക്ക് ഇപ്പോൾ ചെലവിന് തുക ആവശ്യമുണ്ടെന്നും പണം നല്കിയാൽ ഇരട്ടിയായി നൽകാമെന്നും പറഞ്ഞ് യുവാവ് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതോടെ സർക്കാർ ഉദ്യോഗസ്ഥരടക്കം നിരവധിപ്പേർ ഇയാൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ രണ്ടുവർഷത്തിനുള്ളിൽ നല്‍കിയതായാണ് സൂചന.
ഒടുവിൽ പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇവർ പെരിങ്ങോം പോലീസിനെ സമീപിക്കുകയായിരുന്നു. സമീപകാലത്ത് കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട ഒരു നേതാവിന്റെ മധ്യസ്ഥതയിൽ ചർച്ച ചെയ്തെങ്കിലും പണം തിരികെ കൊടുക്കാൻ യുവാവിന് സാധിച്ചില്ല. തുടർന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.