കോണ്‍ഗ്രസുകാർ തമ്മിലടിച്ച് പറയിപ്പിക്കരുത്: കെ.സി. വേണുഗോപാൽ
Wednesday, July 17, 2024 1:04 AM IST
സുൽത്താൻ ബത്തേരി: കോണ്‍ഗ്രസുകാർ തമ്മിലടിച്ച് പറയിപ്പിക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സപ്ത റിസോർട്ടിൽ കെപിസിസി ദ്വിദിന നേതൃക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാർ പൊതുവേ നല്ലവരാണ്. പക്ഷേ, തമ്മിലടി കുറയുന്നില്ല. ഞാൻ പോകും, ഞാൻ പോകും എന്നു ഭീഷണി മുഴക്കുന്നവർക്ക് സലാം പറഞ്ഞ് പാർട്ടിയിൽനിന്നു പോകാം.
സാധാരണക്കാർക്കുവേണ്ടിയാണ് കോണ്‍ഗ്രസ് പോരാടേണ്ടത്. ബൂത്തുതലം മുതൽ പ്രവർത്തകരെ ഏകോപിപ്പിച്ച് മുന്നോട്ടുപോകണം. പ്രവർത്തകർ ജയപരാജയങ്ങൾ വിലയിരുത്തണം.
കമ്യൂണിസ്റ്റ് ആശയത്തെ മലിനീകരിക്കുന്ന ഭരണമാണ് എട്ടുവർഷമായി കേരളത്തിൽ. രാജ്യം ഏങ്ങനെ മുന്നോട്ടുപോകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്ന കാലമാണ് വരുന്നത്. - വേണുഗോപാൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അധ്യക്ഷത വഹിച്ചു. വിഷൻ-2025 കെപിസിസി നയരേഖ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജുവും ചേർന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എഐസിസി വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ശശി തരൂർ എംപി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
കോണ്‍ഗ്രസിന്റെ പരന്പരാഗത വോട്ടുകൾ ചോർന്നു: കെ. സുധാകരൻ
സുൽത്താൻ ബത്തേരി: കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പിന്തുണച്ചിരുന്ന ജനവിഭാഗങ്ങളുടെ വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അകന്നുപോയവരെ അടുപ്പിച്ചുനിർത്തുന്നതിനാവശ്യമായ പരിപാടികൾക്ക് പാർട്ടി രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ വിജയം ബിജെപിയുടെ സംഘടനാപരമായ നേട്ടമാണെന്ന അഭിപ്രായമില്ല. ചില നിയമസഭാ മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനത്തെ ഗൗരവത്തോടെ കാണണം. സിപിഎം വോട്ടുകളിലെ ചോർച്ച ബിജെപിക്ക് നേട്ടമാകുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയം ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കും. ഐക്യവും അച്ചടക്കവും ഉറപ്പാക്കി താഴെത്തട്ടിൽ പാർട്ടിയെ കൂടുതൽ ചലനാത്മകമാക്കും.
നേതാക്കൾക്കും പ്രവർത്തകർക്കുമിടയിലെ അഭിപ്രായഭിന്നതകൾ പാർട്ടിയെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ല. പോഷകസംഘടനകൾ പാർട്ടിക്ക് കരുത്തു പകരണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന രണ്ട് ഭാരത് ജോഡോ യാത്രകളും രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെ മോദിഭരണത്തിനെതിരേ കോണ്‍ഗ്രസിനൊപ്പം അണിനിരത്താൻ ഉപകരിച്ചതായും സുധാകരൻ പറഞ്ഞു.
കെപിസിസി മുൻ പ്രസിഡന്റുമാരുടെ അസാന്നിധ്യം ശ്രദ്ധേയമായി
സുൽത്താൻ ബത്തേരി: കെപിസിസി നേതൃക്യാന്പിൽ കെപിസിസി മുൻ അധ്യക്ഷന്മാരുടെ അസാന്നിധ്യം ശ്രദ്ധേയമായി. കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ അഭാവമാണു ശ്രദ്ധിക്കപ്പെട്ടത്.
സജീവ രാഷ്ട്രീയത്തിൽനിന്നു കുറച്ചുകാലം വിട്ടുനിൽക്കുകയാണെന്ന് തൃശൂരിലെ തോൽവിക്കുശേഷം മുരളീധരൻ പറഞ്ഞിരുന്നു. മുരളീധരന്റെയും മറ്റും അസാന്നിധ്യത്തെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മൂവരും വരുമെന്നാണു പ്രതീക്ഷയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്.