അന്യാധീനപ്പെട്ട ഭൂമിയിൽ കൃഷിയിറക്കാൻ എത്തി ; നഞ്ചിയമ്മയെ പോലീസും
റവന്യു ഉദ്യോഗസ്ഥരും തടഞ്ഞു
Thursday, July 18, 2024 3:25 AM IST
അഗളി: ദേശീയ അവാർഡ് ജേതാവ് അട്ടപ്പാടി ഭൂതിവഴിയിലെ നഞ്ചിയമ്മയുടെ അന്യാധീനപ്പെട്ട ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും കുടുംബത്തെയും പോലീസും റവന്യു അധികാരികളും ചേർന്നു തടഞ്ഞു.
ആനക്കട്ടി മണ്ണാർക്കാട് പ്രധാന പാതയോരത്ത് അഗളി വില്ലേജിൽപ്പെട്ട നാലേക്കർ സ്ഥലത്തു കൃഷിയിറക്കാനാണ് നഞ്ചിയമ്മയും ബന്ധുക്കളും എത്തിയത്. ഭൂമി ഉഴുതുമറിക്കുന്നതിനു ട്രാക്ടറും മറ്റ് കൃഷി ആയുധങ്ങളുമായെത്തിയ നഞ്ചിയമ്മയെയും സംഘത്തെയും അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പി.എ. ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് തടഞ്ഞത്. 19നു പ്രശ്നം ചർച്ചചെയ്യാം എന്നുള്ള തഹസിൽദാരുടെ ഉറപ്പിൽ ഉദ്യമത്തിൽനിന്നും പിന്മാറുകയാണെന്ന് നഞ്ചിയമ്മ അറിയിച്ചു.
ആദിവാസിഭൂമി അന്യാധീനപ്പെടൽ (ടിഎൽഎ) നിയമപ്രകാരം വിധിയായ ഭൂമിയിലാണ് താൻ പ്രവേശിച്ചതെന്ന് നഞ്ചിയമ്മ പറഞ്ഞു.
തന്റെ ഭർത്താവും കന്തസ്വാമി ബോയനും തമ്മിൽ ഈ സ്ഥലത്തെ സംബന്ധിച്ച് ഉണ്ടായിരുന്ന ടിഎൽഎ കേസിൽ 2003ൽ തനിക്ക് അനുകൂലവിധി ഉണ്ടായതായി നഞ്ചിയമ്മ ചൂണ്ടിക്കാട്ടി. ടിഎൽഎ കേസ് നിലനിൽക്കേത്തന്നെ വ്യാജരേഖ ചമച്ച് ഭൂമി കൈവശപ്പെടുത്തുന്നതിനു റവന്യു അധികാരികൾ ചിലർക്ക് ഒത്താശ നൽകിയതായും നഞ്ചിയമ്മ ആരോപിച്ചു.
ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീനർ ടി.ആർ. ചന്ദ്രൻ, എഐകെഎസ് സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ എന്നിവർ സമരത്തിനു നേതൃത്വം നൽകി. ടിഎൽഎ കേസുകളും അതിലെ വിധികളും കോടതിയും ഉദ്യോഗസ്ഥരും പരിഗണിക്കുന്നില്ലെന്നു സമരത്തിനു നേതൃത്വം നൽകിയവർ ആരോപിച്ചു.