തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാന്‍ കെപിസിസി കർമപദ്ധതി
Thursday, July 18, 2024 3:25 AM IST
സുൽത്താൻ ബത്തേരി: ആറു കോര്‍പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രധാനനേതാക്കള്‍ ഏറ്റെടുക്കും.
തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്കി രണ്ടുദിവസമായി വയനാട് സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു.
ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണു യോഗത്തിന്റെ പൊതു തീരുമാനം. അതിനാവശ്യമായ കര്‍മപദ്ധതികളും പ്രവര്‍ത്തന രേഖയും രണ്ടുദിവസമായി നടന്ന ക്യാമ്പ് എക്സിക്യൂട്ടീവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു രൂപം നല്കി.
കണ്ണൂര്‍ നഗരസഭയുടെ ചുമതല കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിക്കും എറണാകുളം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം രമേശ് ചെന്നിത്തലയ്ക്കും തൃശൂര്‍ എഐസിസി സെക്രട്ടറി റോജി എം. ജോണിനും കൊല്ലം മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനും തിരുവനന്തപുരം പി.സി. വിഷ്ണുനാഥിനും നല്കി.
ഇതിനു പുറമേ ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്കി. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എംപിക്കും എറണാകുളം മേഖലയുടേത് ടി.എന്‍. പ്രതാപനും കോഴിക്കോട് മേഖലയുടേത് ടി. സിദ്ദിഖ് എംഎല്‍എയ്ക്കും നല്കി.
ജില്ലകളുടെ സംഘടനാചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാറിക്കു പുറമേ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുകൂടി നല്കി.
തിരുവനന്തപുരം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കൊല്ലം-അടൂര്‍ പ്രകാശ് എംപി, പത്തനംതിട്ട-ഷാനിമോള്‍ ഉസ്മാന്, ആലപ്പുഴ-മുന്‍മന്ത്രി കെ.സി. ജോസഫ്, കോട്ടയം-ബെന്നി ബെഹനാന് എംപി, ഇടുക്കി-ജോസഫ് വാഴയ്ക്കന്, എറണാകുളം-ആന്റോ ആന്റണി, തൃശൂര്‍-എ.പി. അനില്‍കുമാര്‍, പാലക്കാട്-ടി.എന്‍. പ്രതാപന്, മലപ്പുറം-എം.കെ. രാഘവന് എംപി, കോഴിക്കോട്-രാജ്മോഹന്‍ ഉണ്ണിത്താന്, വയനാട്-സണ്ണിജോസഫ് എംഎല്‍എ, കണ്ണൂര്‍- ടി. സിദ്ദിഖ് എംഎല്‍എ, കാസര്‍ഗോഡ്-ഷാഫിപറമ്പില്‍ എംപി എന്നിവര്‍ക്കും നല്കി. ജില്ലകളുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറിമാരുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കും.
പ്രദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനത്തിനെതിരേ വി.കെ. ശ്രീകണ്ഠന് എംപി പ്രമേയം അവതരിപ്പിച്ചു.
കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തുരങ്കംവയ്ക്കുന്ന ഈ നടപടിയുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെങ്കില്‍ യുഡിഎഫ് എംപിമാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവ് അദ്ദേഹത്തെ അനുസ്മരിച്ചു.
അനുസ്മരണ പ്രസംഗം യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് നടത്തി. മഴക്കെടുതിയിലും വന്യജീവി ആക്രമണത്തിലും മരിച്ചവര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിന്റെ ഉപസംഹാര പ്രസംഗം നടത്തി.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, ദീപദാസ് മുന്‍ഷി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, എഐസിസി സെക്രട്ടറിമാരായ വിശ്വനാഥപെരുമാള്‍, പി.വി. മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.