‘നിധി’ ശേഖരത്തില്‍ വിദേശിയും സ്വദേശിയും
Thursday, July 18, 2024 10:57 PM IST
തളിപ്പറമ്പ്: ശ്രീകണ്ഠപുരം പരിപ്പായിലെ പറമ്പിൽനിന്ന് കിട്ടിയ നിധിശേഖരത്തിൽ വിദേശവസ്തുക്കൾ മുതൽ കണ്ണൂർ പണം വരെയുള്ളവ കണ്ടെത്തി.
1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിലെ വസ്തുക്കളാണു നിധിയിൽ പലതെന്നും പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായി. കാശുമാലകൾ, സ്വർണമുത്തുകൾ, അറയ്ക്കൽ ആലി രാജാവിന്റെ നാണയങ്ങൾ, കണ്ണൂർ പണം, സാമൂതിരിയുടെ രണ്ടു വെള്ളിനാണയങ്ങൾ, ഇൻഡോ-ഫ്രഞ്ച് നാണയങ്ങൾ, പുതുച്ചേരി പണം, ജിമിക്കിക്കമ്മൽ, മാലയിൽ ഉപയോഗിക്കുന്ന മുത്തുകൾ എന്നിവയാണു ശേഖരത്തിലുണ്ടായിരുന്നത്.
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് കാശുമാല ലോക്കറ്റുകളാണ്. ഇറ്റലിയിലെ വെനീഷ്യയിലെ മൂന്നു ഭരണാധികാരികളുടെ (ഡ്യൂക്കുകൾ) കാലത്ത് നിർമിച്ചവയാണിത്. വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണനാണയങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന കാശുമാലയുടെ ലോക്കറ്റുകളാണിത്. 1659 മുതൽ 1674 വരെ ഭരിച്ച ദൊമെനികോ കൊന്താരിന, 1752 മുതൽ 1762 വരെ ഭരിച്ച ഫ്രാൻചെസ്കോ കോർദാൻ, 1763 മുതൽ 1778 വരെ ഭരിച്ച ആൽവിസ് മൊസാനിഗോ എന്നിവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണ് (സ്വർണനാണയങ്ങൾ).
ഇത്തരത്തിലുള്ള സ്വർണത്തിന്റെ 13 കാശുമാല ലോക്കറ്റുകളാണ് ലഭിച്ചത്. ഒരു ലോക്കറ്റിന് അഞ്ചുഗ്രാം വരെ തൂക്കമുണ്ട്. ഫ്രാൻചെസ്കോ കോർദാന്റെ പേരിലുള്ള നാലു നാണയങ്ങളുമുണ്ടായിരുന്നുവെന്നു പരിശോധനയ്ക്ക് നേതൃത്വം നൽകിയ കോഴിക്കോട് പഴശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ. കൃഷ്ണരാജ് പറഞ്ഞു.
1826ൽ കണ്ണൂർ അറയ്ക്കൽ രാജാവായിരുന്ന ആലി രാജയുടെ കാലത്തെ കണ്ണൂർ പണമെന്നറിയപ്പെടുന്ന രണ്ടു നാണയങ്ങളും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സാമൂതിരിയുടെ വീരരായൻ എന്ന വെള്ളിനാണയം, പുതുച്ചേരിയിലെ ഫ്രഞ്ചുകാരുടെ ഇൻഡോ-ഫ്രഞ്ച് നാണയം എന്നറിയപ്പെടുന്ന പുതുച്ചേരി നാണയം എന്നിവയുമുണ്ട്. നിധിശേഖരത്തിലെ ഏറ്റവും പുതിയവ 1826-ലെ ആലിരാജയുടെ കണ്ണൂർ പണമാണ്.
ചെമ്പിൽ നിർമിച്ച ആമാടപ്പെട്ടിയിൽ സൂക്ഷിച്ചനിലയിൽ കണ്ടെത്തിയതിനാൽ സമ്പന്നരായ ഏതെങ്കിലും ആളുകൾ ഉപയോഗിച്ചതാകാമെന്നാണു കരുതുന്നത്. നിധി എങ്ങനെ മണ്ണിനടിയിലെത്തിയെന്നതിന് സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പഠിക്കേണ്ടതുണ്ട്.
350 വര്‍ഷം പഴക്കമുള്ള നാണയങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെങ്കിലും നാണയത്തിന്റെ പഴക്കംമാത്രം പരിഗണിച്ച് നിധി ശേഖരത്തിന്റെ പഴക്കം പറയാനാകില്ലെന്ന് കൃഷ്ണരാജ് പറഞ്ഞു. തൂക്കിനോക്കി സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിച്ച ശേഷം മാത്രമേ വില നിര്‍ണയിക്കാന്‍ സാധിക്കൂ. പ്രാഥമിക പരിശോധന നടത്തി പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമർപ്പിക്കും.
നിധി കണ്ടെത്തിയ ആൾക്ക് പാരിതോഷികം നൽകുന്നത് സംബന്ധിച്ച് റവന്യുവകുപ്പാണ് തീരുമാനമെടുക്കുക. കണ്ടെത്തിയ പുരാവസ്തുക്കളിൽ മ്യൂസിയത്തിലില്ലാത്തവ ഉണ്ടെങ്കിൽ അവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. കൃഷ്ണരാജിനെ കൂടാതെ മ്യൂസിയം ഗൈഡ് വി.എ. വിമൽകുമാറും മറ്റ് ഉദ്യോഗസ്ഥരുമാണു തളിപ്പറമ്പ് ആർഡി ഓഫീസിൽ സൂക്ഷിച്ച നിധിശേഖരം പരിശോധിച്ചത്.