ഇരിവേരി ബാങ്കിനെതിരായ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധം; ജാഗ്രതക്കുറവെന്ന് ഭരണസമിതി
Friday, July 19, 2024 1:40 AM IST
കണ്ണൂർ: ഇരിവേരി സഹകരണ ബാങ്കിന് എതിരായി നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ചെറിയ ജാഗ്രതക്കുറവ് മാത്രമാണ് 2019ൽ ലോൺ അനുവദിച്ചപ്പോൾ ബാങ്കിനു സംഭവിച്ചതെന്നും ഭരണ സമിതിയും ഉദ്യോഗസ്ഥരും.
ബാങ്കിൽ ഒരു ധനാപഹരണവും നടന്നിട്ടില്ല. ചില ലോണുകളിൽ തിരിച്ചടവ് വരാതിരുന്നപ്പോൾ അവർക്കു നോട്ടീസ് അയച്ചു. ഇതേത്തുടർന്ന് ചിലർ ബാങ്കിനു നല്കിയ ചെക്ക് വണ്ടിച്ചെക്കാണെന്നു മനസിലായി. ഇതിനെതിരേ ബാങ്ക് നിയമനടപടികൾ സ്വീകരിച്ചതായും അല്ലാതെ ഒരു തിരിമറിയും നടന്നിട്ടില്ലെന്നും പ്രസിഡന്റ് പി.സി. കരുണനും സെക്രട്ടറിയുടെ ചുമതലയുള്ള ലാവണ്യ ലക്ഷ്മണനും പത്രസമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് വർഷകാലാവധിക്കാണ് ബിസിനസ് ലോൺ അനുവദിക്കുന്നത്. 2019ൽ അനുവദിച്ച ഇപ്പോൾ വിവാദമാക്കുന്ന ലോണുകളിൽ 2020 ജനുവരി വരെ കൃത്യമായ തിരിച്ചടവ് വന്നിട്ടുണ്ട്.
മൂന്നുവർഷ കാലാവധി അനുസരിച്ച് ഒരു വർഷത്തിനിടയിൽ തിരിച്ചടവ് വരേണ്ടതിനേക്കാൾ കൂടുതൽ കാലയളവിനുള്ളിൽ വന്നിട്ടുണ്ട്. എന്നാൽ കോവിഡിനെത്തുടർന്ന് ബിസിനസിൽ ഉണ്ടായ തകർച്ച യാണ് തിരിച്ചടവ് നില്ക്കാൻ കാരണം. ജാഗ്രതക്കുറവിന്റെ പേരിലാണ് രണ്ട് ജീവനക്കാർക്കെതിരേ നടപടി സ്വീകരിച്ചത്.
പത്രസമ്മേളനത്തിൽ മുജീബ് റഹ്മാൻ, എ.എം. ദിനേശ്ബാബു, കെ.കെ. അഷ്റഫ് എന്നിവരും പങ്കെടുത്തു.