കാസര്‍ഗോഡ് ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം തൃശൂരില്‍ കണ്ടെത്തി
Tuesday, September 10, 2024 1:48 AM IST
കാസര്‍ഗോഡ്: കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിന്റെ (36) മൃതദേഹം തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് കടലില്‍ കണ്ടെത്തി. ഓഗസ്റ്റ് 31ന് പുലര്‍ച്ചെ അഞ്ചോടെയാണു ചൂണ്ടയിടാനായി റിയാസ് വീട്ടില്‍നിന്നു പോയത്.
രാവിലെ ഒമ്പതായിട്ടും കാണാത്തതിനെത്തുടര്‍ന്ന് സഹോദരന് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ, കീഴൂര്‍ ഹാര്‍ബറില്‍ റിയാസിന്റെ സ്കൂട്ടറും ചൂണ്ടയ്ക്ക് ഉപയോഗിക്കുന്ന സാധങ്ങളടങ്ങിയ ബാഗും പ്രദേശവാസികള്‍ കണ്ടെത്തി പോലീസില്‍ വിവരം അറിയിച്ചിരുന്നു.
തുടര്‍ന്ന് മേല്‍പറമ്പ് പോലീസും അഗ്നിരക്ഷാ സേനയും കോസ്റ്റല്‍ പോലീസും ഫിഷറീസ് വകുപ്പും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ല.
പിന്നീട് കര്‍ണാടകയിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ സ്ഥലത്തെത്തി മൂന്നുമണിക്കൂറിലധികം കീഴൂര്‍ കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു ദിവസം നാവികസേനയുടെ സ്കൂബ ഡൈവിംഗ് ടീമും തിരച്ചിലിന്റെ ഭാഗമായി.
ഇതിനിടെ പയ്യോളിയില്‍നിന്ന് മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികള്‍ പുറംകടലില്‍ ഒരു മൃതദേഹം കണ്ടുവെന്ന വിവരത്തെത്തുടര്‍ന്ന് പയ്യോളി മുതല്‍ ബേപ്പൂര്‍ വരെയും പൊന്നാനി മുതല്‍ ബേപ്പൂര്‍ വരെയും രണ്ട് ദിവസങ്ങളിലായി മറൈന്‍ വകുപ്പിന്റെ ബോട്ടില്‍ പുറംകടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
ഈ സാഹചര്യത്തില്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്താനുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെയാണ് ഇന്നലെ തൃശൂരില്‍ മൃതദേഹം കണ്ടെത്തിയത്.
ഇവിടെ കരയ്ക്കെത്തിച്ച മൃതദേഹം ആദ്യം തിരിച്ചറിഞ്ഞില്ല. മുഹമ്മദ് റിയാസ് ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം മൃതദേഹത്തിലുള്ളതിനാല് വിവരം ചെമ്മനാട്ടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ കൊടുങ്ങല്ലൂരിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കും. മൃതദേഹം കൊടുങ്ങല്ലൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: പരേതനായ മൊയ്തീന്‍കുഞ്ഞി-മുംതാസ് ദന്പതികളുടെ മകനാണ്. ഭാര്യ: സിയാന (ചെങ്കള). മക്കള്‍: ഫാത്തിമ റൗസ (രണ്ടാംക്ലാസ് വിദ്യാര്‍ഥിനി, ആലിയ സീനിയര്‍ സെക്കൻഡറി സ്കൂള്‍), മറിയം റാനിയ (മൂന്ന്), ആയിഷ റൈസല്‍ അര്‍വ (രണ്ട്). സഹോദരങ്ങള്‍: ഹബീബ്, അന്‍വാസ് (ദുബായ്).
മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.