56 വർഷമായി സൈന്യം തുടരുന്നു, ചരിത്രപരമായ തെരച്ചില്‍
Wednesday, October 2, 2024 4:10 AM IST
ബിജു കുര്യൻ
പത്തനംതിട്ട: ഇന്ത്യന്‍ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലിലാണ് കഴിഞ്ഞദിവസം മലയാളി സൈനികന്റേതടക്കം നാല് മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയത്. 56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇനിയും സൈന്യം അവസാനിപ്പിച്ചിട്ടില്ല.
പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ പരേതരായ ഒ.എം. തോമസിന്റെയും ഏലിയാമ്മയുടെയും മകന് തോമസ് ചെറിയാന്റേതടക്കമുള്ള മൃതദേഹാവശിഷ്ടങ്ങളാണ് ഒടുവില്‍ ലഭിച്ചത്. മൂന്ന് തലമുറകൾ ഇതിനുശേഷം കുടുംബത്തില്‍ ഉണ്ടായെങ്കിലും രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗത്തിന്റെ മൃതദേഹത്തിനായി സഹോദരങ്ങളടക്കം കാത്തിരിക്കുകയാണ്. മകനെ കാത്തിരുന്ന മാതാപിതാക്കൾ പോയി. മൂന്ന് സഹോദരങ്ങളും അവരുടെ കുടുംബവുമാണ് ഇപ്പോൾ ഒടാലിൽ വീട്ടിലുള്ളത്.
1968 ഫെബ്രുവരി ഏഴിന് ചണ്ഡിഗഡില്‍നിന്നു ലേയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍-12 വിമാനമാണ് കാണാതായത്. 102 യാത്രക്കാരാണ് ഇരട്ടഎന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്ടില്‍ ഉണ്ടായിരുന്നത്. മുഴുവന്‍ പേരും അപകടത്തില്‍ മരിച്ചു. തിരംഗ മൗണ്ടന്‍ റസ്ക്യൂ ടീമും ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ്ര സ്കൗട്ട്സും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഭൗതിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
2003ല്‍ എ.ബി. വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗില്നിന്നുള്ള പര്‍വതാരോഹകരാണ് ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. നിരവധി ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. 2005, 2006, 2013, 2019 വര്‍ഷങ്ങളിലും ഡോഗ്ര സ്കൗട്ട്സ് തെരച്ചില്‍ തുടര്‍ന്നിരുന്നു. 2019 വരെ അഞ്ചു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ചന്ദ്രഭാഗ പര്‍വത പര്യവേക്ഷക സംഘമാണ് ഇപ്പോള്‍ നാല് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്. തെരച്ചിൽ അവസാനിപ്പിച്ചിട്ടില്ല. അപകടത്തിൽ കാണാതായ മറ്റുള്ളവരുടെ വിവരങ്ങൾവച്ച് വ്യോമസേന ചരിത്രപരമായ ദൗത്യം ഇപ്പോഴും തുടരുകയാണ്.
നെയിംബാഡ്ജ് കണ്ട് തിരിച്ചറിഞ്ഞു
മഞ്ഞുമലയിൽ കണ്ടെത്തിയ മൃതദേഹം തോമസ് ചെറിയാന്റെതെന്ന് തിരിച്ചറിയാൻ സഹായകമായത് യൂണിഫോമിലെ നെയിംബാഡ്ജും അതിലെ 7093526 എന്ന നമ്പരും. ഇതിനൊപ്പം പേ ബുക്കും കണ്ടെത്തിയിരുന്നു.
ബുക്കിലെ തോമസ് ചെറിയാൻ എന്ന് ഇംഗ്ളീഷിൽ എഴുതിയ പേരിൽ തോമസിനു ശേഷം സി എന്ന അക്ഷരം കഴിഞ്ഞുള്ള ഭാഗം കത്തിയ നിലയിലായിരുന്നു. സൈന്യത്തിൽ ചേരുന്പോൾ തോമസ് ചെറിയാൻ നൽകിയ വിലാസം അനുസരിച്ച് കേരള പോലീസുമായി ബന്ധപ്പെട്ടാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്.