പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞു; 339 പേർ സേനയുടെ ഭാഗമായി
Wednesday, December 11, 2024 1:22 AM IST
തിരുവനന്തപുരം: വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 339 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരത്ത് നടന്നു.
പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.
തിരുവനന്തപുരം എസ്എപി ക്യാന്പിൽ പരിശീലനം പൂർത്തിയാക്കിയ 52 പേരും എംഎസ്പി, കെഎപി ഒന്ന്, രണ്ട്, മൂന്ന് ബറ്റാലിയനുകളിൽനിന്നായി യഥാക്രമം 57 പേരും 35 പേരും 52 പേരും 44 പേരുമാണ് പരേഡിൽ പങ്കെടുത്തത്. കെഎപി നാലാം ബറ്റാലിയനിൽ നിന്ന് 44 പേരും അഞ്ചാം ബറ്റാലിയനിൽനിന്ന് 29 പേരും വനിതാ ബറ്റാലിയനിൽ നിന്ന് 26 പേരും പരേഡിൽ പങ്കെടുത്തു.
തിരുവനന്തപുരം പുതിയതുറ സ്വദേശി ഡോണ്‍ ക്രിസ്റ്റോ ആയിരുന്നു പരേഡ് കമാൻഡർ. കോഴിക്കോട് വെങ്ങളം സ്വദേശി ടി.ടി. അശ്വിൻ പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡ് ആയി.
പരിശീലനകാലയളവിൽ മികവു തെളിയിച്ച വിവിധ ബറ്റാലിയനുകളിൽ നിന്നുള്ള റിക്രൂട്ട് സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എസ്എപി, എംഎസ്പി എന്നീ ബറ്റാലിയനുകളിൽനിന്ന് മികച്ച ഓൾറൗണ്ടർമാർ ആയി തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം വി.എസ്. അരവിന്ദ്, ടി. അഖിൽ എന്നിവരാണ്. കെഎപി ഒന്നിൽനിന്ന് ജെറോം കെ. ബിജുവും കെഎപി രണ്ടിൽ നിന്ന് ആർ. മിഥുനും കെഎപി മൂന്നിൽ നിന്ന് വിനു വി. നാഥും ഓൾറൗണ്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
കെഎപി നാലാം ബറ്റാലിയനിൽനിന്ന് ഹിരോഷ് ബാബുവും കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്ന് എ. മുഹമ്മദ് ഹാഷിമും വനിതാ ബറ്റാലിയനിൽ നിന്ന് എവലിൻ അന്നാ ബേസിലും മികച്ച ഓൾറൗണ്ടർമാർക്കുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായ 339 പേരിൽ 36 പേർ എൻജിനിയറിംഗ് ബിരുദധാരികളാണ്. ഏഴ് എംബിഎക്കാർ ഉൾപ്പെടെ 30 പേരാണു ബിരുദാനന്തര ബിരുദധാരികൾ. ബിബിഎയും ബിസിഎയും ഉൾപ്പെടെയുള്ള ബിരുദം നേടിയ 161 പേരും സേനയുടെ ഭാഗമായി.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മറ്റു മുതിർന്ന പോലീസ് ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.