ദൈവകരുണയുടെ സന്ദേശയാത്ര 23 ന് ചന്ദനപ്പള്ളിയിൽനിന്ന്
Sunday, April 20, 2025 1:00 AM IST
പത്തനംതിട്ട: ആഗോള സഭയുടെ ജൂബിലി വർഷവും വിശുദ്ധ ഫൗസ്റ്റീനയുടെ സന്യാസസഭാ പ്രവേശനത്തിന്റെ നൂറാം വാർഷികവും ആചരിക്കുമ്പോൾ ദൈവകരുണയുടെ മഹാ തിരുനാളിനൊരുക്കമായി സന്ദേശ യാത്ര നടത്തുന്നു.
ദിവീന മിസരി കോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കേരള സഭയ്ക്കു വേണ്ടി, ഭാരതത്തിലെ ദൈവകരുണയുടെ ആദ്യ പ്രചാരകനായ പുണ്യസ്മരണാർഹനായ ഫാ. സാമുവേൽ പള്ളിവാതുക്കലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ തീർഥാടന ദേവാലയത്തിൽ നിന്ന് 23 ന് ദൈവകരുണ സന്ദേശ യാത്ര ആരംഭിക്കും. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് ദൈവകരുണയുടെ ഛായാചിത്രം മെത്രാപ്പോലീത്ത ആശിർവദിച്ച് സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ 14 ജില്ലകളിലുള്ള 32 കത്തോലിക്കാ രൂപതകളിലെ ദേവാലയങ്ങളിൽ കരുണയുടെ സന്ദേശ യാത്ര കടന്നുപോകും. 26നു രാത്രി ഏഴിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ വിശുദ്ധ മറിയം ത്രേസ്യയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന പുത്തൻചിറ സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ ഛായാചിത്രം ഏറ്റുവാങ്ങി അനുഗ്രഹപ്രഭാഷണവും ശ്ലൈഹികാശിർവാദവും നല്കുന്നതോടെ യാത്ര സമാപിക്കും.
26 ന് വൈകുന്നേരം അഞ്ചു മുതൽ നെടുമ്പാശേരി കുറുമശേരി സിഗ്മാറ്റിൻ ഫാദേഴ്സ് ബെർട്ടോണി സെമിനാരി ഡിവൈൻ മേഴ്സി ദേവാലയത്തിൽ വാർഷിക ധ്യാനവും ദൈവകരുണയുടെ തിരുനാളാഘോഷവും വാർഷിക സമ്മേളനവും നടക്കും.
ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ , ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ.ഗീവർഗീസ് മാർ മക്കാറിയോസ്, ബിഷപ് മാർ ആന്റണി ചിറയത്ത് തുടങ്ങിയവർ സന്ദേശയാത്രയ്ക്ക് നേതൃത്വം നല്കും.