സാമൂഹിക നീതിയുടെ പ്രചാരകൻ: ആർച്ച്ബിഷപ് ഡോ. ചക്കാലക്കൽ
Saturday, May 10, 2025 2:54 AM IST
കൊച്ചി: ദരിദ്രർക്കായുള്ള സഭ എന്ന ദർശനത്തിന്റെ വക്താവായി അറിയപ്പെടുന്ന ലെയോ പതിനാലാമൻ മാർപാപ്പ ദൈവശാസ്ത്രത്തിന്റെ പ്രകാശത്തിൽ സാമൂഹികനീതിയുടെ പ്രചാരകനായി പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായി കേരള ലത്തീൻ സഭയുടെ അധ്യക്ഷനും കെആർഎൽസിസി പ്രസിഡന്റുമായ ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ.
നീതിക്കായി പോരാടുന്നവർക്കും ദരിദ്രർക്കുമായി സഭ നിലനിൽക്കുമെന്നു വ്യക്തമാക്കിയാണ് ലെയോ എന്ന പേര് മാർപാപ്പ സ്വീകരിക്കുന്നത്. കലുഷിതമായ ലോകസാഹചര്യങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ പാതയിൽത്തന്നെ പുതിയ മാർപാപ്പയും യാത്ര തുടരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രഥമ സന്ദേശത്തിൽ വ്യക്തമാക്കപ്പെട്ടു.
ലോകത്തിന് ക്രിസ്തുവിന്റെ വെളിച്ചം പകരാനും മാനവ സമൂഹത്തിനാകെ ക്രിസ്തുവിന്റെ സ്നേഹം പകരാനും മനുഷ്യർക്കിടയിൽ ദൈവത്തിലേക്കുള്ള പാലം പണിയാമെന്ന മാർപാപ്പയുടെ വാക്കുകൾ പ്രതീക്ഷാഭരിതമാണ്. മാർപാപ്പ ആഗ്രഹിക്കുന്നതുപോലെ സമാധാനത്തിൽ ഒരു ജനതയായി മാറാൻ നമ്മളും ശ്രമങ്ങൾ തുടരണമെന്നും ആർച്ച്ബിഷപ് ഡോ. ചക്കാലക്കൽ പറഞ്ഞു.