മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുടെ ശക്തികേന്ദ്രമായ ഔറംഗാബാദിൽ എംഐഎം സ്ഥാനാർഥി ഇംതിയാസ് ജലീലിന്റെ വിജയം ശ്രദ്ധേയമായി. 4492 വോട്ടിനായിരുന്നു സിറ്റിംഗ് എംപി ശിവസേനയിലെചന്ദ്രകാന്ത് ഖയിരെയെ ജലീൽ തോൽപ്പിച്ചത്.
1989 മുതലുള്ള ഒന്‍പതു തെരഞ്ഞെടുപ്പുകളിൽ ഏഴിലും ശിവസേന വിജയിച്ച മണ്ഡലമാണിത്. മഹാരാഷ്ട്രയിൽനിന്നു ലോക്സഭയിലെത്തുന്ന ആദ്യ കോൺഗ്രസിതര മുസ്ലിമാണു ജലീൽ. മാധ്യമപ്രവർത്തകനായിരുന്ന ഇദ്ദേഹം 2014ൽ ഔറംഗാബാദ് സെൻട്രൽ മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇംതിയാസ് ജലീൽ 3,89,042 വോട്ടും ചന്ദ്രകാന്ത് ഖയിരെ 3,84,550 വോട്ടുമാണു നേടിയത്. കോൺഗ്രസ് സ്ഥാനാർഥി സുഭാഷ് മനക്ചന്ദ് 91,688 വോട്ടോടെ നാലാം സ്ഥാനത്തായി. മഹാരാഷ്ട്രയിലെ വൻ വിജയത്തിനിടെയിലും ഔറാംബാദിലെ പരാജയം ബിജെപി-ശിവസേന സഖ്യത്തിനു കനത്ത തിരിച്ചടിയായി. ഹൈദരാബാദിനു പുറത്ത് എംഐഎം ലോക്സഭയിലേക്ക് വിജയിക്കുന്നത് ആദ്യമായാണ്. ബിഹാറിലെ കിഷൻഞ്ചിൽ എംഐഎം സ്ഥാനാർഥി 2.95 ലക്ഷം വോട്ട് നേടിയെങ്കിലും കോൺഗ്രസ് സ്ഥാനാർഥി 34,466 വോട്ടിനു ജയിച്ചു.
ദളിത് നേതാവ് പ്രകാശ് അംബേദ്കർ നേതൃത്വം നല്കുന്ന വഞ്ചിത് ബഹുജൻ അഗാദി(വിബിഎ)യുടെ ഭാഗമായിരുന്നു എംഐഎം. മഹാരാഷ്ട്രയിൽ എട്ടു മണ്ഡലങ്ങളിൽ കോൺഗ്രസ്-എൻസിപി സഖ്യസ്ഥാനാർഥികളുടെ പരാജയത്തിനു കാരണമായത് വിബിഎ നേടിയ വോട്ടുകളായിരുന്നു. അകോല, ബുൽധാന, ഗഡ്ചിരോളി-ചിമുർ, ഹത്കാനാംഗലെ, നാന്ദെഡ്, പർഭനി, സാംഗ്ലി, സോളാപ്പുർ മണ്ഡലങ്ങളിലാണു വിബിഎ പിടിച്ച വോട്ട് കോൺഗ്രസ്-എൻസിപി സഖ്യത്തിനു വിനയായത്. നാന്ദെഡിൽ വിബിഎ 1,66,196 വോട്ട് നേടി. പിസിസി അധ്യക്ഷൻ അശോക് ചവാൻ തോറ്റത് 40,000 വോട്ടിനായിരുന്നു. സാംഗ്ലിയില്‍ 3,00,234 വോട്ടാണു വിബിഎ നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.