ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ 10 വിമത എംഎൽഎമാർ ഇന്നലെ സ്പീക്കറെ നേരിട്ടു കണ്ട് രാജിക്കത്ത് നല്കി. ചട്ടപ്രകാരമാണ് എംഎൽഎമാർ രാജിക്കത്ത് നല്കിയതെന്നും ഇവ സ്വമേധയാലുള്ളതും യഥാർഥവുമാണോയെന്നും പരിശോധിക്കുമെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. രാജിക്കത്ത് നല്കിയശേഷം എംഎൽഎമാർ മുംബൈയിലേക്കു മടങ്ങിയതായി റിപ്പോർട്ടുണ്ട്.
ഭരണഘടനാനുസൃതം ആയിരിക്കും താൻ പ്രവർത്തിക്കുകയെന്നു സ്പീക്കർ പറഞ്ഞു. മിന്നൽവേഗത്തിൽ തീരുമാനമെടുക്കാനാവില്ല. ഇന്നലെ എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ എടുത്തിട്ടുണ്ട്. ഇതു സുപ്രീംകോടതി രജിസ്ട്രാർ ജനറലിനു നല്കും -സ്പീക്കർ പറഞ്ഞു. വിമത എംഎൽഎമാരുടെ രാജിവിഷയത്തിൽ കർണാടക നിയമസഭാ സ്പീക്കർ രമേശ് കുമാർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഇന്നലെ രാവിലെ ആവശ്യപ്പെട്ടിരുന്നു. രാജിയുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ എംഎൽഎമാർ ഇന്നലെ വൈകുന്നേരം ആറിനു മുന്പ് സ്പീക്കറെ നേരിൽ കണ്ട് രാജിക്കത്ത് സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു.
ബൈരാതി ബാസവരാജ്, രമേശ് ജാർക്കിഹോളി, എസ്.ടി. സോമശേഖർ, ബി.സി. പാട്ടീൽ, കെ. ഗോപാലയ്യ, ശിവരാം ഹെബ്ബാർ, നാരായണ ഗൗഡ, എ.എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീൽ, മഹേഷ് കുമാതല്ലി, എന്നിവരാണ് ഇന്നലെ സ്പീക്കറെ കണ്ട് വീണ്ടും രാജിക്കത്ത് നല്കിയത്.
വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചതിനെ സ്പീക്കർ കെ.ആർ. രമേശ്കുമാർ വിമർശിച്ചു. സ്പീക്കറെ കാണാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ പ്രശ്നത്തിൽ അവ്യക്തത രൂപപ്പെട്ടുവെന്നാണു സ്പീക്കറുടെ നിലപാട്. തന്റെ ഓഫീസിൽ എംഎൽഎമാർ എത്തുന്നതു തടഞ്ഞിട്ടില്ലെന്നു പറഞ്ഞ സ്പീക്കർ, ആരാണ് ഇതിനായി സുപ്രീംകോടതിയെ സമീപിച്ചതെന്നും ചോദിച്ചു.
അതിനിടെ ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎമാർക്ക് കോൺഗ്രസ് വിപ്പ് നല്കി. പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നു ചീഫ് വിപ്പ് ഗണേശ് ഹുക്കേരി പറഞ്ഞു. മൂന്നു വിമതരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് ജെഡിഎസ് കത്ത് നല്കിയിട്ടുണ്ട്. എ.എച്ച്. വിശ്വനാഥ്, കെ.സി. നാരായണഗൗഡ, കെ. ഗോപാലയ്യ എന്നിവരെ അയോഗ്യരാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സ്പീക്കറും സുപ്രീംകോടതിയിൽ
ന്യൂഡൽഹി: എംഎൽഎമാരുടെ രാജി ബാഹ്യസമ്മർദങ്ങൾക്കു വഴങ്ങിയാണെന്നു സംശയിക്കുന്നതായി പറഞ്ഞ സ്പീക്കർ കെ.ആർ. രമേശ് കുമാർ, അടിയന്തരമായി തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹർജിയും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നു പരിഗണിക്കും.
രാജി നൽകിയിട്ടും അംഗീകരിക്കാത്ത സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് പത്ത് വിമത കോണ്ഗ്രസ് എംഎൽഎമാരുടെ ഹർജിയാണ് ഇന്നലെ കോടതി പരിഗണിച്ചത്. രാജിവച്ച എംഎൽഎമാരിൽ പത്തുപേരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ, എംഎൽഎമാർ രാജി നൽകിയത് മാനദണ്ഡങ്ങൾ അനുസരിച്ചല്ലെന്നും അതിനാൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നുമാണു സ്പീക്കറുടെ വാദം.
എംഎൽഎമാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയുടെ വാദം കേട്ട കോടതി, രാജി നൽകിയ എംഎൽഎമാരോട് സ്പീക്കറുടെ മുന്പിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ചു. ഇന്നലെ ആറിനു മുന്പ് നേരിട്ടു ഹാജരായി രാജി സമർപ്പിക്കണം. സ്പീക്കർ തീരുമാനമെടുത്തതിനുശേഷം ഇന്നു കോടതി ചേരുന്പോൾ അക്കാര്യം അറിയിക്കാനും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
ഇതോടെയാണു കോടതി ഉത്തരവിനെതിരേ സ്പീക്കർ രമേശ് കുമാർ അപേക്ഷ നൽകിയത്.എംഎൽഎമാരുടെ ഹർജിക്കൊപ്പം സ്പീക്കറുടെ അപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.