ന്യൂഡൽഹി: ജമ്മു കാഷ്മീർ വിഭജനം, തിടുക്കപ്പെട്ടുള്ള പ്രത്യേക പദവി റദ്ദാക്കൽ എന്നിവയിലൂടെ കാഷ്മീർ ജനതയെ കൂടുതൽ അകറ്റിയെന്ന് കോണ്ഗ്രസ്. കോണ്ഗ്രസ് പാർട്ടിക്കുള്ളിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ വന്നതിനെ തുടർന്ന് ഇന്നലെ കാഷ്മീർ വിഷയം ചർച്ച ചെയ്യാൻ കോണ്ഗ്രസ് പ്രവർത്തക സമിതിയും അതിനു മുന്നോടിയായി പാർട്ടിയുടെ ജമ്മു കാഷ്മീർ നയരൂപീകരണ സമിതിയും യോഗം ചേർന്നാണ് കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധവും നടപടിക്രമങ്ങളെ മറികടന്നുമുള്ള നടപടികളെ അപലപിച്ചത്.
ജമ്മു കാഷ്മീർ കാര്യം ചർച്ച ചെയ്യാൻ ഇന്നലെ രാത്രി ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിംഗ്്, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ തുടങ്ങിയവരെല്ലാം പങ്കെടുത്തു. എഐസിസിയുടെ പുതിയ താത്കാലിക അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ശനിയാഴ്ച ചേരുന്ന പ്രവർത്തക സമിതി യോഗത്തിനു മുന്നോടിയായി നേതാവിന്റെ പേരിനെക്കുറിച്ച് നേതാക്കൾ അനൗപചാരിക ചർച്ചകളും നടത്തി. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, സച്ചിൻ പൈലറ്റ് തുടങ്ങിയവരുടെ പേരുകൾ ഇന്നലെയും ഉയർന്നു. നേരത്തെ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വസതിയിൽ ചേർന്ന നയരൂപീകരണ സമിതി യോഗത്തിൽ മൻമോഹനു പുറനെ ഗുലാം നബി, അംബിക സോണി, പി. ചിദംബരം, ഗുലാം അഹമ്മദ് മിർ, താരീഖ് അഹ്മിർ കാര എന്നിവർ പങ്കെടുത്തു. ജമ്മു കാഷ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയതിലും 370, 35-എ വകുപ്പുകൾ റദ്ദാക്കിയതിലും കേന്ദ്രം കാണിച്ച അതീവ തിടുക്കവും കാഷ്മീരി ജനതയുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്ന് യോഗശേഷം ഗുലാം നബി പറഞ്ഞു.
ജനങ്ങൾക്കു സ്വന്തം വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും കഴിയാത്ത ഭീകരാന്തരീക്ഷം നിലനിൽക്കുന്പോൾ വിഭജനത്തെ ജനങ്ങൾ ആഘോഷിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് പച്ചക്കള്ളമാണെന്നും ഗുലാംനബി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.