ന്യൂഡൽഹി: ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ മനസുകളിൽ തേങ്ങലുകൾ അവശേഷിപ്പിച്ച് സുഷമ സ്വരാജ് യാത്രയായി. ഭർത്താവ് സ്വരാജ് കൗശലും ഏകമകൾ ബാൻസുരിയും തേങ്ങലടക്കി സല്യൂട്ട് ചെയ്തപ്പോൾ, നിറഞ്ഞ ആദരവോടെ രാജ്യം സുഷമയ്ക്ക് യാത്രാമൊഴി ചൊല്ലി. പൂർണ ഒൗദ്യോഗിക ബഹുമതികളോടെ ലോധി റോഡ് ശ്മശാനത്തിൽ വൈകുന്നേരം 4.40 നായിരുന്നു സംസ്കാരം. മകൾ ബാൻസുരി സ്വരാജ് അന്ത്യകർമങ്ങൾ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭാ സ്പീക്കർ ഓം ബിർള, മുതിർന്ന നേതാവ് എൽ.കെ അഡ്വാനി, വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ തുടങ്ങിയ നേതാക്കളല്ലാം ലോധി റോഡ് ശ്മശാനത്തിൽ എത്തിയിരുന്നു. കേരളത്തിൽനിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവരും ഡൽഹിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ ചൊവ്വാഴ്ച രാത്രിയിലാണ് സുഷമ അന്തരിച്ചത്. രാവിലെ സുഷമയുടെ വസതിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
മൃതദേഹം ഉച്ചയോടെ ബിജെപി ദേശീയ ആസ്ഥാനത്തെത്തിച്ചു. ദേശീയ അധ്യക്ഷൻ അമിത് ഷായും വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയും ഭൗതിക ദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
സുഷമ സ്വരാജിന്റെ മരണത്തിൽ ഡൽഹി, ഹരിയാന സർക്കാരുകൾ രണ്ട് ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ സമ്മേളിച്ച രാജ്യസഭ സുഷമയ്ക്ക് ആദരമർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.