ന്യൂഡൽഹി: പഠിക്കാൻ ഒരു ക്ലാസിലിരുന്നവർ പരമോന്നത കോടതിയിൽ ഒന്നിച്ചിരുന്ന് ന്യായം വിധിക്കുക, ഒരേ കോളജിൽ പഠിച്ചിറങ്ങിയവർ കൂടുതലും ഒരേ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുക. ഒരു സിനിമ കഥയിലേതു പോലെയുള്ള അപൂർവതകളുടെ സംഗമമാകുകയാണ് സുപ്രീം കോടതിയിലെ ന്യായാധിപർ. ഒരേ കോളജിൽ പഠിച്ചവരിൽ പത്ത് പേർ ചീഫ് ജസ്റ്റീസ് അടക്കമുള്ള ജഡ്ജിമാരായപ്പോൾ, അതിലെ നാലു പേർ ഒരേ ക്ലാസിൽ പഠിച്ചവരെന്നത് അപൂർവ സംഗമവുമായി.
ഡൽഹി സർവകലാശാലയിലെ കാന്പസ് ലോ സെന്ററാണ് ഈ അപൂർവതകളുടെ കേന്ദ്രമായത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജയ് കിഷൻ കൗൾ, നവീൻ സിൻഹ, ദീപക് ഗുപ്ത, ഇന്ദു മൽഹോത്ര, സഞ്ജയ് ഖന്ന എന്നിവർ വിവിധ കാലങ്ങളിൽ ഈ കാന്പസിൽ പഠിച്ചിരുന്നവരാണ്. ഇവർക്കൊപ്പം ജസ്റ്റീസുമാരായ ഋഷികേഷ് റോയി, രവീന്ദ്ര ഭട്ട് എന്നിവർ കൂടി സുപ്രീം കോടതി ജഡ്ജിമാരാകുന്നതോടെ കാന്പസിലെ പൂർവ വിദ്യാർഥികളുടെ എണ്ണം പത്താകും. സുപ്രീംകോടതിയിൽ നിന്നു അടുത്തിടെ വിരമിച്ച ജസ്റ്റീസുമാരായ മദൻ ബി. ലോകുറും എ.കെ. സിക്രിയും ഇതേ കാന്പസിലെ പൂർവ വിദ്യാർഥികളായിരുന്നു.
ഇതിൽ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജയ് കൗൾ, രവീന്ദ്ര ഭട്ട്, ഋഷികേഷ് റോയി എന്നിവരാണ് ഒരേ ക്ലാസിൽ പഠിച്ചിരുന്നത്. 1982ൽ നിയമബിരുദം നേടിയത് ഇവർ നാലുപേരും ഒരുമിച്ചായിരുന്നു. ഇവരിൽ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡാണ് ആദ്യം സുപ്രീംകോടതിയിലെത്തിയത്, 2016 മേയിൽ. എസ്.കെ. കൗൾ 2017ൽ സുപ്രീം കോടതി ജഡ്ജിയായി. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ഋഷികേഷ് റോയിയെയും ജസ്റ്റീസ് രവീന്ദ്ര ഭട്ടിനെയും സുപ്രീംകോടതി ജഡ്ജിമാരാക്കുന്നതിനുള്ള ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പ് വെച്ചത്.
ഇവർ അടക്കം നാല് ജഡ്ജിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.