ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസ് 40 ദിവസം തുടർച്ചയായി നടന്ന വാദം കേൾക്കലിനുശേഷം സുപ്രീംകോടതി വിധി പറയാനായി മാറ്റി. അധിക വാദമുഖങ്ങൾ ഉണ്ടെങ്കിൽ എഴുതി നൽകാനായി കക്ഷികൾക്കു സുപ്രീംകോടതി മൂന്നു ദിവസത്തെ സമയം നൽകി. വാദം കേൾക്കുന്നതിന്റെ അവസാന ദിവസമായ ഇന്നലെ സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. രാമജന്മ ഭൂമിയുടേതെന്ന് അവകാശവാദത്തോടെ ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിംഗ് നൽകിയ ഭൂപടവും അയോധ്യ രാമന്റെ ജന്മസ്ഥലമെന്നു തെളിയിക്കുന്നതിന് രേഖയായി നൽകിയ പുസ്തകവും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചു കീറി.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസുമാരായ എസ്.എ ബോബ്ഡേ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൻ, അബ്ദുൾ നാസർ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്ന അവസാന ദിവസത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വാദം അവതരിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ നൽകിയ അപേക്ഷ തള്ളിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി ഇതിനോടകം ആവശ്യത്തിലധികമായി, ഇനി മതിയായി എന്നു പ്രതികരിച്ചു. അതിനിടെ അയോധ്യ തർക്ക വിഷയത്തിൽ തർക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥത സമിതി സുപ്രീംകോടതിയിൽ അനുരഞ്ജന രേഖ സീൽ ചെയ്ത കവറിൽ സമർപ്പിച്ചു. ഒരു വിഭാഗം മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കുന്നതിന് തയാറല്ലെന്നും സുപ്രീംകോടതി ജഡ്ജി എഫ്.എം. ഖലീഫുള്ള, ജീവനകലാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന് അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മൂന്നംഗ മധ്യസ്ഥത സമിതി വ്യക്തമാക്കി. എന്നാൽ, രേഖയുടെ വിശദാംശങ്ങളെക്കുറിച്ച് മറ്റു വിവരങ്ങളില്ല. അനുരഞ്ജന രേഖയിലെ ഉള്ളടക്കം അയോധ്യ കേസിലെ വിധിയിൽ പ്രതിഫലിക്കുമോ എന്ന കാര്യത്തിലും തീർച്ചയില്ല.
അതോടൊപ്പം തന്നെ കേസിൽ വാദം കേൾക്കുന്ന അവസാന ദിവസമായ ഇന്നലെ കേസിൽനിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട ബിജെപിയുടെ പിന്തുണയുള്ള ഉത്തർപ്രദേശ് വഖഫ് ബോർഡ് ചെയർപേഴ്സൻ സഫർ അഹമ്മദ് ഫറൂക്കി സുപ്രീംകോടതിയിൽ വ്യക്തിപരമായി അപേക്ഷ നൽകി. മധ്യസ്ഥതയ്ക്കായി സുപ്രീംകോടതി നിയമിച്ച മൂന്നു പേരിലൊരാളായ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നൽകിയത്. എന്നാൽ, ചെയർമാന്റെ നീക്കത്തിൽ ബോർഡിലെ മറ്റ് അംഗങ്ങൾക്ക് എതിർപ്പുണ്ടെന്നാണു വിവരം. മാത്രമല്ല, കോടതി ഇന്നലെ ഈ അപേക്ഷ പരിഗണിച്ചുമില്ല. ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ചു തങ്ങൾക്ക് അറിവില്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകരും വ്യക്തമാക്കി.
അവസാന ദിവസം വാദത്തിനിടെ മുസ്ലിം വിഭാഗം അയോധ്യയിലെ തർക്ക ഭൂമിയിൽ 1989 വരെ ഹിന്ദുക്കൾ അവകാശം ഉന്നയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. 1992 ഡിസംബറിൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, 1850ന് മുന്പുവരെ സ്ഥലത്ത് പതിവായി നിസ്കാരം നടന്നതിന് തെളിവില്ലെന്നായിരുന്നു എതിർ കക്ഷികളുടെ വാദം.
കോടതി ഇന്നലെ ചേർന്നപ്പോൾ തന്നെ കേസിന്റെ വാദം അഞ്ചു മണിയോടെ പൂർത്തിയാകുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് വാദം നടക്കുന്നതിനിടെ ഹിന്ദുമഹാസഭയുടെ അഭിഭാഷകൻ വികാസ് സിംഗ് ആണ് രാമന്റെ ജന്മസ്ഥലമെന്ന് തെളിയിക്കുന്ന കുനാൽ കിഷോറിന്റെ "അയോധ്യ റീ വിസിറ്റഡ്' എന്ന പുസ്തകത്തെ കുറിച്ചു പരാമർശിച്ചത്. ഇതിനെ സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ ശക്തമായി എതിർത്തു.
അവലംബമായി പുസ്തകം സമർപ്പിക്കുന്നില്ലെന്ന് പറഞ്ഞ വികാസ് സിംഗ് പുസ്തകവും ഭൂപടവും രാജീവ് ധവാനു കൈമാറി. തന്റെ എതിർപ്പിൽ ഉറച്ചു നിന്ന ധവാൻ ,തനിക്കിത് കീറിക്കളയാമോ എന്ന് ചോദിച്ചു. സുപ്രീംകോടതി ഈ പുസ്തകത്തെ ആധാരമാക്കരുത് എന്നായിരുന്നു കീറിക്കളയാനുള്ള അനുമതിക്കൊപ്പം ധവാൻ ആവശ്യപ്പെട്ടത്. നിങ്ങൾ ഇഷ്ടമുള്ളത് പോലെ ചെയ്യൂ എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി വേണമെങ്കിൽ വീണ്ടും അത് കീറാമെന്നും പറഞ്ഞു.
എന്നാൽ, ധവാൻ പേജുകൾ കീറിയതോടെ ഇരുപക്ഷത്തു നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ഉയർന്ന് അന്തരീക്ഷം ശബ്ദമുഖരിതമായി. ഇത് ജഡ്ജിമാരെ ചൊടിപ്പിച്ചു. ഒൗചിത്യം കളഞ്ഞു കുളിച്ചു, ഒൗചിത്യം ഉറപ്പു വരുത്തിയില്ല എന്നു വിമർശിച്ച ചീഫ് ജസ്റ്റീസ് സ്ഥിതിഗതികൾ ഇങ്ങനെ പോയാൽ തങ്ങൾ എഴുന്നേറ്റ് കോടതിയിൽ നിന്നു പുറത്തു പോകുമെന്നും വ്യക്തമാക്കി.
കോടതി ഉച്ചകഴിഞ്ഞ് വാദം കേൾക്കാൻ ചേർന്നപ്പോൾ താൻ കടലാസുകൾ കീറി എറിഞ്ഞു എന്ന രീതിയിൽ വാർത്തകൾ വൈറലായി എന്ന് രാജീവ് ധവാൻ ചൂണ്ടിക്കാട്ടി. അത് വലിച്ചെറിയാനാണ് താൻ ആഗ്രഹിച്ചത്. എന്നാൽ, അത് കീറാം എന്നു വ്യക്തമാക്കിയത് ചീഫ് ജസ്റ്റീസ് ആണെന്നും ധവാൻ ചൂണ്ടിക്കാട്ടി.
കടലാസുകൾ കീറിയ വാർത്ത വൈറൽ ആയെന്നും തങ്ങൾ അതു കണ്ടിരുന്നു എന്നും ജസ്റ്റീസ് എസ്.എ. നസീറും പറഞ്ഞു. തുടർന്ന് രാജീവ് ധവാന് അനുമതി നൽകിയിരുന്നുവെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിൽ മാരത്തൺ വാദം
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കേസിൽ തുടർച്ചയായി നാൽപത് ദിവസം വാദം കേൾക്കുന്നത്. നേരത്തേ ഒക്ടോബർ പതിനേഴു വരെ കേസിൽ വാദം കേൾക്കുമെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചിരുന്നത്. അടുത്ത മാസം പതിനേഴിനാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നത്. അതിനു മുന്പായി കേസിൽ വിധി പറയും. അയോധ്യയിലെ 2.77 ഏക്കർ ഭൂമി മൂന്നു കക്ഷികൾക്കുമായി വിഭജിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.