ഹാപുർ കസ്റ്റഡിമരണം: മൂന്നു പോലീസുകാർക്കെതിരേ കൊലക്കുറ്റത്തിനു കേസ്
Friday, October 18, 2019 11:38 PM IST
ഹാപുർ (യുപി): ഉത്തർപ്രദേശിൽ കർഷകൻ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മൂന്നുപോലീസുകാർക്കെതിരേ കൊലക്കുറ്റത്തിനു കേസ്. ബന്ധുവായ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച പ്രദീപ് തോമർ എന്ന കർഷകൻ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലാണ് നടപടി.
പോലീസുകാർക്കൊപ്പം മറ്റൊരാൾക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും സംസ്ഥാനപോലീസ് മേധാവിയോടും ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയതിനു പിന്നാലെയാണു പോലീസുകാരുടെ അറസ്റ്റ്. പ്രദീപ് തോമറിന്റെ സഹോദരൻ കുൽദീപ് പോലീസുകാർക്കെതിരേ പരാതി നൽകുകയും ചെയ്തിരുന്നു.
ഒന്നരമാസം മുന്പ് ബന്ധുവായ ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് ഹാപുരിലെ പിക്ഹുവയിൽ ചാഹിജാർസി പോലീസ് കഴിഞ്ഞദിവസം പ്രദീപ് തോമറിനെ കസ്റ്റഡിയിലെടുത്തത്. പത്തുവയസുകാരനായ മകനുൾപ്പെടെ ബന്ധുക്കൾ സ്റ്റേഷനിലെത്തിയെങ്കിലും തോമറെ പോലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സർക്കിൾ ഓഫീസർ സന്തോഷ് കുമാർ, എസ്എച്ച്ഒ യോഗേഷ് ബലിയാൻ, എസ്ഐ അജബ് സിംഗ് എന്നിവർക്കെതിരേ കൊലക്കുറ്റമുൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഹാപുർ എസ്പി യേഷ് വീർ സിംഗ് അറിയിച്ചു. പോലീസുകാരെ സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.